======================================
In this story, no Protagonist and no Antagonist.
======================================
ഈ കഥയിലെ ചില കഥാപാത്രങ്ങൾ അവരുടെ പൂർവികർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ചിലരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. വാമൊഴിയായി അവരുടെ പൂർവ്വികരുടെ കഥകൾ അവർ ഇപ്പോഴും അടുത്ത തലമുറയിലേയ്ക്ക് പകർന്നുകൊണ്ടിരിക്കുന്നു. പുതുതലമുറ നൂറ്റാണ്ടുകൾക്കു മുൻപ് സംഭവിച്ച കഥകൾ ഇപ്പോഴും ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്.
ഈ കഥ നടക്കുന്ന കഥാപരിസരങ്ങളിൽ പല കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന സാധാരണക്കാരായ വ്യക്തികൾ എന്നോട് പറഞ്ഞ ചരിത്ര സംഭവങ്ങളെ തെളിവുകൾ നിരത്തി സമർത്ഥിക്കാൻ കഴിയാത്തതുകൊണ്ട് , ഈ കഥ എൻ്റെ ഭാവനാ സൃഷ്ടിയായി കരുതാവുന്നതാണ്.
1
തുളകൾ വീഴുന്ന ഷഡ്ഡികൾ
സ്കൂളിന് സമീപത്തു തന്നെയുള്ള അമ്പലത്തിൽ മിക്ക ദിവസങ്ങളിലും കല്യാണം കാണും. കല്യാണം നടക്കുന്ന ദിവസങ്ങളിൽ വിജയന് വല്ലാത്ത ഒരുതരം വെപ്രാളമാണ് . ടീച്ചറിനോട് എന്തെങ്കിലും നുണകൾ പറഞ്ഞു സദ്യാലയത്തിലെത്തുന്നതുവരെ വിജയന് സമാധാനം കിട്ടില്ല. എന്തെങ്കിലുമൊക്കെ നുണകൾ പറഞ്ഞു വിജയൻ പുറത്തു ചാടിയിരിക്കും , വിളിക്കാത്ത കല്യാണത്തിന് സദ്യാലയത്തിൽ പോയി സദ്യയുണ്ണും . വിജയൻ്റെ സദ്യയുണ്ണൽ തന്നെ പ്രത്യേക രീതിയിലാണ്. നല്ല വീട്ടിലെ കല്യാണത്തിന് പത്തുപതിനഞ്ചു കൂട്ടം തൊടുകറികൾ കാണും , വിജയൻ ഈ തൊടുകറികൾ മിക്സ് ചെയ്തു പ്രത്യേക രുചിക്കൂട്ടുകൾ ഉണ്ടാക്കിയെടുക്കും. വിജയൻ്റെ കൂടെ സദ്യയുണ്ട് തൊടുകറികൾ മിക്സ് ചെയ്തു പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കുന്ന ശീലം ഞാനും ശീലിച്ചുതുടങ്ങി. ഇപ്പോഴും ചില വെജിറ്റേറിയൻ സദ്യയ്ക്ക് ഇരിക്കുമ്പോൾ ഇഷ്ടപെടാത്ത ചില തൊടുകറികൾ മിക്സ് ചെയ്തു ഞാൻ പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കിയെടുക്കാറുണ്ട് . സ്കൂൾ ജീവിതകാലത്തു വിജയനിൽ നിന്നും പഠിച്ച ആ ശീലം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല .
അഞ്ചാം ക്ലാസ് മുതൽ വിജയൻ അമ്പലത്തിൽ നടക്കുന്ന എല്ലാ വിളിക്കാത്ത കല്യാണത്തിനും ടീച്ചറിനോട് നുണകൾ പറഞ്ഞുപോയി സദ്യയുണ്ടു. സദ്യയുണ്ടു വരുന്ന വിജയന് പിന്നീട് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങളെ ഒരുപാടു ബഹുമാനിച്ചിരുന്ന വിജയന് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം വെറുതെ കളയാനും മടിയാണ്. സദ്യയുണ്ണുന്ന ദിവസം വിജയൻ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നത് കൊലവാട്ടം എന്ന ഇരട്ടപ്പേരുള്ള കൊലവാട്ടം സാബുവാണ്. തെങ്ങുകയറ്റ തൊഴിലാളിയായ സാബുവിൻ്റെ അച്ഛൻ്റെ ഇരട്ട പേരായിരുന്നു കൊലവാട്ടം വാസു . അങ്ങനെ സാബുവും ഞങ്ങൾക്ക് കൊലവാട്ടം സാബുവായി.
വർഷങ്ങൾ പലതുകഴിഞ്ഞു ഞങ്ങൾ പത്താം ക്ലാസിലെത്തി. ആ സമയത്തും വിജയന് സദ്യയോടുള്ള പ്രണയത്തിന് കുറവ് വന്നില്ല. ഞങ്ങൾ ഗേൾസ് സ്കൂളിലെ സുന്ദരികളായ പെൺകുട്ടികളുടെ മുഖത്തെയും ശരീര വടിവുകളേയും മുലകളേയും പറ്റി ഗഹനമായ ചർച്ചകളിൽ മുഴുകുമ്പോൾ വിജയൻ മാത്രം അയ്യരുമാമ്മൻ എന്ന പാചകക്കാരൻ ഉണ്ടാക്കുന്ന അവിയലിനേയും രാമേട്ടൻ്റെ സാമ്പാറിനേയും ഗോപിയാശാൻ്റെ അടപ്രഥമനേയും പറ്റി മാത്രം സംസാരിച്ചു. ഊണിലും ഉറക്കത്തിലും വിജയൻ്റെ ചിന്ത പുതിയ രുചികൂട്ടുകളെ കുറിച്ചു മാത്രമായിരുന്നു.
പത്താംക്ലാസിൽ പഠിക്കുന്ന സമയത്തു ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പീരീഡ് കുസുമകുമാരി ടീച്ചറുടെ ഹിസ്റ്ററി ക്ലാസ്സാണ് നടക്കുന്നത്. ആ സമയത്താണ് ഏറ്റവും കൂടുതൽ കീഴ് വായു (ഊച്) മിക്കവരുടേയും ആമാശയം പുറത്തേയ്ക്കു വിടുന്നത്. മത്സരിച്ചു വിടുന്ന ഈ ഊച്ചുകളുടെ പ്രഹരശേഷി താങ്ങാനാകാതെ കുസുമകുമാരി ടീച്ചർ പലപ്പോഴും ക്ലാസ് മതിയാക്കി പുറത്തിറങ്ങി നിക്കാറുണ്ട്. വിജയൻ്റെ കൂടെ ചില ദിവസങ്ങളിൽ ഗണേശനും അമ്പലത്തിൽ വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ പോകും. ആ ദിവസങ്ങളിൽ ഹിസ്റ്ററി ക്ലാസ്സിലിടുന്ന ഊച്ചിന് അസഹ്യമായ ഗന്ധമാണ്. 300 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള ക്ലാസ് മുറിയെ മുഴുവൻ രൂക്ഷ ഗന്ധത്തിൽ മുക്കാൻ പ്രാപ്തിയുള്ള അത്യധികം പ്രഹരശേഷിയുള്ള ഊച്ചായിരിക്കുന്നത്. ഈ വിഷവാതകം ശ്വസിക്കാൻ കഴിയാതെ ടീച്ചർ പലദിവസങ്ങളിലും ക്ലാസിനു വെളിയിലിറങ്ങി ശുദ്ധവായു തേടിപോകും. മിക്ക ഊച്ചിൻ്റെയും ഉത്ഭവ സ്ഥാനം ഗണേശൻ്റെ വയറാണ് എന്ന കാര്യം അന്നേ മണങ്ങളെ കുറിച്ചു ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഞാൻ മനസ്സിലാക്കിയിരുന്നു. ക്ലാസ് മുറിയിലിരുന്ന് ഇടുന്ന ഊച്ചു താനാണ് ഇട്ടത് എന്ന കാര്യം ആരും സമ്മതിച്ചു തരില്ല. ഗണേശനാണെങ്കിൽ ശബ്ദം പുറത്തുവരാത്ത രീതിയിൽ എത്ര ശക്തിയുള്ള കീഴ് വായുവും വിടാൻ അസാമാന്യ കഴിവായിരുന്നു. ഞാനും വിജയനും എത്രയൊക്കെ ചോദ്യം ചെയ്താലും ഗണേശൻ സമ്മതിച്ചു തരില്ല അവനാണ് ഊച്ചിട്ടത് എന്നകാര്യം. അവനെ കുറ്റപ്പെടുത്താൻ പറ്റില്ല ഊച്ചിൻ്റെ കാര്യം വരുമ്പോൾ ആരും സമ്മതിച്ചു തരില്ല , താനാണ് ഊച്ചിട്ടത് എന്ന കാര്യം. പ്രത്യേകിച്ച് ക്ലാസ് മുറിയിൽ.
നാലാം ക്ലാസ് വരെയുള്ള പൊക്ലാശേരി സ്കൂളിലെ പഠന'കാലത്തു ഞങ്ങൾ ക്ലാസ്സിലിരുന്നു ഊച്ചിടുന്ന ആളെ കണ്ടുപിടിക്കാൻ ഒരു കോല് ഉണ്ടാക്കിയിരുന്നു. "ഊച്ചാൻ കോല് " എന്നാണ് ഞങ്ങൾ ആ കോലിനെ വിളിച്ചിരുന്നത്. ക്ലാസ്സിൽ ആരെങ്കിലും ഊച്ചിട്ടാൽ ഞങ്ങൾ ഈ കോലിൻ്റെ സഹായം തേടും. എല്ലാവരും ഈ കോലിനുചുറ്റും വൃത്തത്തിൽ നിക്കും. ഒരാൾ ഈ വൃത്തത്തിനു നടുക്കിരുന്നു കോൽ കറക്കും.
"ഊച്ചാൻ കോലേ ...തിരിയാൻ കോലേ....ഊച്ചിട്ടപ്പൻ്റെ നേരേ വാ ...."
ഇതാണ് എല്ലാവരും കൂടി ഊച്ചാൻ കോലിനു ചൊല്ലിക്കൊടുക്കുന്ന കമാൻഡ്. സ്വാഭാവികമായും കോലിൻ്റെ കറക്കം നിൽക്കുമ്പോൾ കോല് ഒരാളുടെ നേരേ തിരിയും. അവനാണ് ഊച്ചിട്ടത് എന്നായിരുന്നു കുട്ടിക്കാലത്തു ഞങ്ങളുടെ ധാരണ. എൻ്റെ കുട്ടികാലത്തൊക്കെ ഊച്ചിനെ പറ്റിയുള്ള ഈ നാടോടി ശീല് ഞങ്ങൾക്കിടയിൽ ഹിറ്റായിരുന്നു. ആധുനിക യുഗത്തിൽ മൊബൈൽ ഫോണുകൾ കുട്ടികളെ കീഴടക്കിയപ്പോൾ ഇങ്ങനെയുള്ള പല നാടോടി ശീലുകളും അന്യം നിന്നുപോയി.
വിജയനും ഗണേശനും വിളിക്കാത്ത കല്യാണത്തിന് പോയി സദ്യയുണ്ടു വന്ന ഒരുദിവസം . പത്താംക്ലാസിൽ ഉച്ചകഴിഞ്ഞു കുസുമകുമാരി ടീച്ചർ അലാവുദീൻ'ഖിൽജിയുടെ ചരിത്രം തകർത്തു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയം അത്യധികം പ്രഹരശേഷിയുള്ള ഒരു കീഴ് വായു ഗണേശൻ പുറത്തിക്കുവിട്ടു . ഗണേശനാണ് അത് പുറത്തേയ്ക്കു വിട്ടത് എന്ന കാര്യം എനിക്കും വിജയനും മാത്രമറിയാവുന്ന ഒരു പരമ രഹസ്യമാണ്. 300 ചതുരശ്രയടിയുള്ള ക്ലാസ്സ് മുറി മുഴുവൻ രൂക്ഷ ഗന്ധം നിറഞ്ഞു. ഒട്ടും ശബ്ദമില്ലാതെ ഇത്രവലിയ കീഴ് വായു പുറത്തെയ്ക്കുവിട്ട ഗണേശനെ സമ്മതിക്കണം. മൂക്കുപൊത്തികൊണ്ടു ഞാനും വിജയനും ഗണേശനെ നോക്കി. ദയനീയമായി ഞങ്ങളെ നോക്കികൊണ്ട് ഗണേശനും മൂക്കുപൊത്തി. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരുന്ന മൂഡിൽ മണത്തെ അവഗണിച്ചു. ഒരു കൈ കൊണ്ട് മണത്തെ ആട്ടിയോടിച്ചുകൊണ്ടു ടീച്ചർ ക്ലാസ്സെടുക്കാൻ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ ചുമച്ചു തുടങ്ങി. ടീച്ചർക്ക് ശ്വാസം മുട്ടൽ തുടങ്ങി. ക്ലാസ്സെടുക്കാൻ കഴിയാതെ ടീച്ചർ സ്റ്റാഫ് റൂമിലേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഹെഡ് മാസ്റ്റർ ഞങ്ങളുടെ ക്ലാസിലെത്തി. വളരെയധികം സ്നേഹത്തോടെ സത്യനാഥൻ സർ ഞങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു തുടങ്ങി.
പ്രിയപ്പെട്ട എൻ്റെ കുട്ടികളേ , സ്കൂൾ കാലഘട്ടം കഴിഞ്ഞു കോളേജ് കാലഘട്ടത്തിലേയ്ക്ക് കടക്കാൻ ഇനി ഏതാനും മാസങ്ങളേ നിങ്ങളുടെ മുന്നിലുള്ളൂ. രാവിലെ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചശേഷം വേണം ക്ലാസ്സിലേയ്ക്കു വരുവാൻ എന്ന് ഇനിയും നിങ്ങൾ പഠിച്ചിട്ടില്ലങ്കിൽ ഇനി എന്നാണ് പഠിക്കുക. മലബന്ധം ഒരസുഖമാണ്. അങ്ങനെയുള്ളവർ നിങ്ങളുടെ അച്ഛനോടോ അമ്മയോടോ പറഞ്ഞു ഡോക്ടറെ കണ്ടു ചികിൽസിച്ചു മാറ്റുക. ശരീരത്തിൽ നിന്നും എന്നും പുറത്തുകളയേണ്ട വസ്തുക്കൾ ശരീരത്തിൽ കെട്ടികിടക്കാൻ അനുവദിച്ചാൽ ഭാവിയിൽ ഒരുപാടു അസുഖങ്ങൾ നിങ്ങൾക്കുണ്ടാകും. നമ്മൾ ഇടയ്ക്കു വിടുന്ന കീഴ് വായു ഒരുപാടു വിഷവാതകങ്ങൾ നിറഞ്ഞ ഒന്നാണ്. വായുസഞ്ചാരമില്ലാത്ത ഒരുമുറിയിൽ നാലഞ്ച് ഊച്ചിടൽ വിദഗ്ദ്ധർ ഇരുന്നു കീഴ് വായു വിടാൻ തുടങ്ങിയാൽ നിമിഷനേരം കൊണ്ട് ആ മുറി വിഷവാതകം നിറഞ്ഞ ഒരു ഗ്യാസ് ചേമ്പറായി മാറും. ഈ ക്ലാസ്സിൽ ഒരുപാടു ഊച്ചിടൽ വിദഗ്ദ്ധർ ഉള്ളതുകൊണ്ടാണ് എനിക്കിതൊക്കെ നിങ്ങളോടു പറയേണ്ടി വന്നത്.
ക്ലാസ് മുറിയിൽ ആ സമയം ഉയർന്ന പൊട്ടിചിരിക്കിടയിൽ ഞാനും വിജയനും ഗണേശനെ നോക്കി. ചിരിക്കിടയിൽ അവൻ്റെ മുഖത്തെ വിളർച്ച കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു, ഊച്ചിട്ടത് ഗണേശൻ തന്നെ. ചിരിയുടെ അലകൾ അടങ്ങി ക്ലാസ്സ്മുറി ശാന്തമായപ്പോൾ സത്യനാഥൻ സർ പിന്നെയും തുടർന്നു പറഞ്ഞു .
ഇന്നിനി ക്ലാസ്സെടുക്കാൻ കുസുമകുമാരി ടീച്ചർ വരില്ല , ടീച്ചർക്ക് അസ്മ കൂടി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. അതിൻ്റെ കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം എന്നു വിശ്വസിക്കുന്നു. ദയവുചെയ്ത് ഇനിയെങ്കിലും കീഴ് വായു വിടണമെന്ന് തോന്നുന്ന കുട്ടികൾ ആരുടെയും അനുവാദത്തിനു കാത്തുനിക്കാതെ ക്ലാസ്സിൽനിന്നും ഇറങ്ങി പോകണം. പുറത്തുപോയി ആ മംഗളകർമ്മം നിർവഹിച്ച ശേഷം ടീച്ചറുടെ അനുവാദം ചോദിക്കാതെ അകത്തുകയറി ഇരിക്കാം. ഇനിയും ഇതുപോലുള്ള വൃത്തികെട്ട കാര്യങ്ങളെ പറ്റി സംസാരിക്കാൻ എന്നെ നിങ്ങളുടെ ക്ലാസ്സിലേക്ക് വരുത്തരുത്. അങ്ങനെ സംഭവിച്ചാൽ ഞാൻ നല്ല പോലീസ് പട്ടിയെ ക്ലാസ്സിൽ കൊണ്ടുവരും. ഊച്ചിൻ്റെ ഉറവിടം പോലീസ് പട്ടിയെ കൊണ്ട് കണ്ടുപിടിക്കാനുള്ള അവസരം എനിക്ക് ഉണ്ടാക്കരുത്. എൻ്റെ മരുമകൻ പോലീസിൽ ഡോഗ് സ്‌ക്വാഡിലാണ് ജോലി ചെയ്യുന്നത് എന്ന കാര്യം കൂടി നിങ്ങളെ അറിയിക്കുകയാണ്. അടുത്ത പീരീഡ് തുടങ്ങുന്നതുവരെ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുക. കുസുമകുമാരി ടീച്ചർ ഇന്ന് വരില്ല.
സാർ ഇറങ്ങി പോകുന്നതുവരെ എല്ലാവരും ചിരി കടിച്ചുപിടിച്ചിരുന്നു. ഒരു മിനിറ്റിൽ കൂടുതൽ ആ ചിരിയെ അടക്കി വെയ്ക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അടക്കി വെച്ചിരുന്ന ചിരികൾ ആർത്തിരമ്പി വരുന്ന തിരമാല കണക്കേ ഇരച്ചുകയറി ക്ലാസ് മുറിയുടെ ഭിത്തിയിൽ തട്ടി ഉച്ചസ്ഥായിയിൽ എത്തി.
അല്ലങ്കിൽ തന്നെ ഒരു കരച്ചിൽ അടക്കി പിടിക്കുന്നതുപോലെ ചിരി അടക്കി വയ്ക്കാൻ നമുക്കാർക്കും കഴിയാറില്ലല്ലോ ! , ഉള്ളിലുള്ള സങ്കടം മറച്ചുവെച്ചു സന്തോഷം അഭിനയിക്കാൻ നമുക്ക് നിഷ്പ്രയാസം സാധിക്കും , പക്ഷേ സന്തോഷം വന്നു ചിരിച്ചിരിക്കുന്ന അവസ്ഥയിൽ സങ്കടം വരുത്താനോ കരയാനോ സാധാരണക്കാരായ നമുക്കാർക്കും അത്ര പെട്ടെന്ന് കഴിയാറില്ല.
ആ ദിവസം ഉച്ചകഴിഞ്ഞുള്ള ഇൻ്റെർവെൽ സമയത്തു ഞാനും വിജയനും കൂടി യൂറിൻ ഷെഡിൽ വെച്ച് ഗണേശനെ ചോദ്യം ചെയ്തു. ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങളോട് പോലും അവൻ സമ്മതിച്ചില്ല അവനാണ് കീഴ് വായു വിട്ടതെന്ന്. പക്ഷെ അന്ന് ആ യൂറിൻ ഷെഡിൽ വെച്ച് അവൻ്റെ കള്ളി വെളിച്ചത്തായി. ഗണേശൻ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ഒരു കീഴ് വായു പോയി. മൂത്രമൊഴിക്കുന്ന സമയത്തായതുകൊണ്ട് കീഴ് വായുവിനെ നിയന്ത്രണവിധേയമാക്കി ശബ്ദം ഇല്ലാത്ത രീതിയിൽ പുറത്തേയ്ക്കു വിടുവാൻ അവനു കഴിഞ്ഞില്ല. മൂത്രപ്പുരയിലെ രൂക്ഷഗന്ധത്തെ ഗണേശൻ വിട്ട കീഴ് വായുവിൻ്റെ ഗന്ധം തോൽപിച്ചുകളഞ്ഞു. ആ രൂക്ഷഗന്ധം സഹിക്കാൻ കഴിയാതെ ഞാനും വിജയനും മൂത്രപ്പുരയിൽ നിന്നും ചാടി പുറത്തിറങ്ങി. അന്നേ മണങ്ങളെ പറ്റിയുള്ള പഠനങ്ങളിൽ താല്പര്യമുള്ള ഞാൻ മനസ്സിലാക്കി ഹിസ്റ്ററി ക്ലാസ്സിലിട്ട അതേ ഊച്ചിൻ്റെ മണമാണ് ഗണേശൻ മൂത്രപ്പുരയിൽ വെച്ച് ഇട്ട ഊച്ചിനുമെന്ന് . ഈ കാര്യങ്ങൾ ഞങ്ങൾ ഗണേശനോട് പറഞ്ഞപ്പോൾ അവനും സമ്മതിക്കേണ്ടി വന്നു, അവനാണ് ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് കീഴ് വായു വിട്ട് കുസുമകുമാരി ടീച്ചർക്ക് ആസ്മ വരുത്തിച്ചതെന്ന്. ഗണേശനെന്ന ഞങ്ങളുടെ കൂട്ടുകാരനെ ഈ നിമിഷം വരെ ഞാനും വിജയനും ഒറ്റി കൊടുത്തില്ല. ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് ഊച്ചിട്ടു ടീച്ചർക്ക് ആസ്മ വരുത്തിച്ചതാര് ? എന്നുള്ള കാര്യം എനിക്കും വിജയനും മാത്രമറിയാവുന്ന ഒരു പരമ രഹസ്യമായി ഇന്നും അവശേഷിക്കുന്നു. - ജീവിതത്തിലെ ചില രഹസ്യങ്ങൾ നമ്മൾ നിഗൂഡമായി തന്നെ സൂക്ഷിക്കണം ! .
പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു . തിങ്കളാഴ്ച ഞങ്ങൾ സ്കൂളിൽ എത്തിയപ്പോഴാണ് ഗണേശൻ്റെ മനസമാധാനം നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുദിവസത്തെ അവധി കഴിഞ്ഞു ഞങ്ങൾ സ്കൂളിലെത്തി. രാവിലത്തെ അസ്സംബ്ലിക്കു മുൻപായി ഞാനും വിജയനും ഗണേശനും മൂത്രമൊഴിക്കാനായി മൂത്രപ്പുരയിലെത്തി. അപ്പോഴാണ് മൂത്രപ്പുരയുടെ ഭിത്തിയിൽ കരി വെച്ചെഴുതിയ ചുമരെഴുത്തു ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. അത് ഏകദേശം ഇങ്ങനെയായിരുന്നു.
" കുസുമകുമാരി ടീച്ചറെ ഊച്ചിട്ട് ആശുപത്രിയിലാക്കിയത് ഏതു പൂ....മോനാടാ പട്ടി. നിനക്ക് വീട്ടിൽ കക്കൂസില്ലങ്ങിൽ വല്ല പറമ്പിലും പോയിരുന്ന് കാര്യം സാധിച്ചിട്ട് വന്നാൽ പോരേടാ നാറി ! എടാ തന്തയ്ക്കു പിറക്കാത്ത ഊച്ചാളി, നീ തീട്ടം പോകാതെ വയറുവീർത്തു അവസാനം വയറുപൊട്ടി ചത്തുപോകുമെടാ തെണ്ടി, നിൻ്റെ കുണ്ടി അടഞ്ഞുപോകാൻ ഞാൻ കണിച്ചുകുളങ്ങര അമ്മയ്ക്ക് കുരുതി കഴിക്കുന്നുണ്ട് കേട്ടോടാ...ഊച്ചാളി. ഇനി എന്നെങ്കിലും നീ ക്ലാസിലിരുന്ന് ഊച്ചിട്ടാൽ സത്യനാഥൻ സാറിൻ്റെ വീട്ടിൽ കിടക്കുന്ന പോലീസ് ചട്ടം പഠിപ്പിച്ച പട്ടിയെ ഞാൻ തന്നെ പോയി കൊണ്ടുവരും! ഓർത്തോ ! എന്ന് , ടീച്ചർക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു ശിഷ്യൻ , ഒപ്പ് . "
ആ ചുമരെഴുത്തു വായിച്ചു തീർന്നപ്പോഴേയ്ക്കും മൂത്രമൊഴിക്കാൻ മൂത്രഷെഡിൽ കയറിയ ഗണേശൻ്റെ മൂത്രം വരെ ആവിയായി പോയി. അസംബ്ലിക്ക് നിന്നപ്പോഴുള്ള അവൻ്റെ നിപ്പുകണ്ടു വിഷമം തോന്നിയ ഞങ്ങൾ ഗണേശന് വാക്കുകൊടുത്തു, മൂത്രപ്പുരയിൽ ചുമരെഴുത്തു നടത്തിയവനെ കൈയക്ഷരം നോക്കി കണ്ടുപിടിക്കുമെന്ന്. കണ്ടുപിടിച്ചാലും ഞങ്ങൾക്ക് നേരിട്ട് ഇടപെടാൻ പറ്റാത്ത കാര്യമാണ്, എങ്കിലും രഹസ്യമായി ഞങ്ങൾ ക്ലാസ്സിലുള്ള എല്ലാവരുടെയും കൈയക്ഷരം നോക്കി ആളെ കണ്ടുപിടിച്ചു. - പരൽ ബൈജു .
ആ വർഷത്തെ SFI യുടെ അനിഷേധ്യ നേതാവായിരുന്നു പരൽബൈജൂ. അതുകൊണ്ടുതന്നെ ഈ കാര്യം മറന്നുകളയാൻ ഞങ്ങൾ ഗണേശനോട് പറഞ്ഞു. പക്ഷെ ഗണേശൻ മറന്നില്ല.
==========
അന്ന് ഉച്ചകഴിഞ്ഞുള്ള ആദ്യപിരീഡ് ഹിസ്റ്ററി പഠിപ്പിക്കാൻ ക്ലാസ്സിലേക്ക് വന്ന കുസുമകുമാരി ടീച്ചർ ഞങ്ങളെ വീണ്ടും ചിരിപ്പിച്ചു. ടീച്ചർ അന്നുവന്നത് ഒരു മാസ്ക് ധരിച്ചുകൊണ്ടാണ്. ഊച്ചിൽ നിന്നും രക്ഷതേടി ടീച്ചർ മാസ്ക് ധരിച്ചു ക്ലാസ്സിൽ വന്നപ്പോഴേ സഹപാഠികൾ ചിരി തുടങ്ങി. ടീച്ചറിനെ പേടിച്ചു എല്ലാവരും ചിരി അടക്കിപിടിച്ചിരിക്കുവാണ്. അന്നത്തെ കാലത്തു മാസ്ക് എന്താണെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. വല്ലകാലത്തും അമ്മയുടെ കൂടെ മെഡിക്കൽ കോളേജിൽ ചെല്ലുമ്പോൾ അവിടെയുള്ള ചില ഡോക്ടർമാരുടെ മുഖത്ത് ഞാൻ മാസ്ക് കണ്ടിട്ടുണ്ട്, കാലം മാറി ഇപ്പോഴത്തെ കാലമായപ്പോൾ മാസ്ക് ഇല്ലാത്ത ഒരാളെ കണ്ടാൽ നമ്മൾ നെറ്റി ചുളിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പോലീസ് മാസ്ക് ധാരികൾ അല്ലാത്തവരെ ഓടിച്ചിട്ടുപിടിച്ചു ഫൈൻ അടപ്പിച്ചു തുടങ്ങി. ഈയിടയ്ക്ക് എറണാകുളത്തു ചെന്നപ്പോൾ മാസ്ക് മാത്രം വിറ്റു ജീവിതനിലവാരം മെച്ചപ്പെടുത്തിയ ഒരാളെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം കൊറോണയെ ദൈവമായാണ് കരുതുന്നത്. കൊറോണ വന്നില്ലായിരുന്നെങ്കിൽ ബാങ്ക് ലോൺ അടയ്ക്കാതെ കിടപ്പാടം ജപ്തിയായി കുടുബം അടക്കം അത്മഹത്യ ചെയ്യേണ്ട ഗതികേടിലായി പോയേനെ അദ്ദേഹം. കൊറോണ രക്ഷപ്പെടുത്തിയ ഒരുപാടു കുടുംബങ്ങൾ ഉണ്ട്. കൊറോണ മൂലം തകർന്നുപോയ കുടുംബങ്ങൾ അതിലും അധികമുണ്ട്. അതിനെ പറ്റിയൊക്കെ പിന്നീട് ചർച്ച ചെയ്യാം.
അന്ന് ഞങ്ങളുടെ സ്കൂൾ ജീവിതകാലത്തു ഒരാൾ മാസ്ക് ധരിച്ചാലുള്ള അവസ്ഥ എന്താകും. അതും ഊച്ചിൽ നിന്നും രക്ഷതേടി. സാമൂഹിക അകലമൊന്നും തീവ്രശേഷിയുള്ള കീഴ് വായുവിന് ബാധകമല്ലല്ലോ. അന്ന് ആൾക്കാരെ തിരിച്ചറിയാതിരിക്കാൻ വയ്ക്കുന്ന മുഖം മൂടിയായാണ് മാസ്കിനെ കണക്കാക്കിയിരുന്നത്. ആദ്യ ദിവസം മാസ്ക് ധരിച്ച ടീച്ചറെ കണ്ടപ്പോൾ അമ്പലത്തിലെ ഉത്സവത്തിന് കണ്ട ബാലേയിലെ ഹനുമാനെ പോലെയാണ് എനിക്ക് തോന്നിയത്. അപ്പോൾ മറ്റുള്ള സഹപാഠികളുടെ കാര്യം പറയണ്ടല്ലോ?.
ടീച്ചർ മാസ്ക് വെച്ചു ക്ലാസ്സെടുത്തുതുടങ്ങിയപ്പോൾ ഞാൻ രഹസ്യമായി മറ്റുള്ള സഹപാഠികളെ നിരീക്ഷിച്ചു. ഞാൻ മുൻബെഞ്ചിൽ ഭിത്തിയോട് ചേർന്ന് സൈഡിലാണിരിക്കുന്നത്. അവിടെയിരുന്നാൽ ഒരു ക്യാമറയുടെ വൈഡ് ആംഗിൾ ലെൻസിൽ കൂടി കാണുമ്പോലെ എല്ലാവരുടേയും മുഖം വ്യക്തമായി കാണാം. എല്ലാവരുടേയും മുഖത്ത് ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന പരുവത്തിലുള്ള ചിരി ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന ഭീകരസത്യം ഞാൻ മനസിലാക്കി. ഒരു ചിരി പൊട്ടിപുറപ്പെട്ടാൽ ടീച്ചർ എങ്ങനെ പ്രതികരിക്കും എന്നതിനേക്കാൾ എന്നെ ഭയപെടുത്തിയത് ടീച്ചറിൻ്റെ അരുമ ശിഷ്യനായ പരൽ ബൈജു ആ ചിരിയെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്തായിരുന്നു.
"ആർക്കും ചിരിക്കാൻ തോന്നല്ലേ , ഭഗവതി !" ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു. ഒരാൾ ചിരിച്ചാൽ മതി ,അത് ആർത്തിരമ്പുന്ന തിരമാല കണക്കുള്ള ചിരിയായി മാറും. പിന്നെ നാലുമണിക്ക് സ്കൂൾ വിട്ടു കഴിയുമ്പോൾ കൂട്ടയിടി നടക്കും. സ്കൂളിന് വെളിയിലുള്ള സഖാക്കളുടെ ബലത്തിലാണ് പരൽ ബൈജു ഞെളിഞ്ഞു നടക്കുന്നത്. പരൽ ബൈജു ചിരിച്ചവരെയൊക്കെ ഇടിക്കും, പരൽ ബൈജുവിനെ എല്ലാവരും ചേർന്നിടിക്കും. പുറത്തുള്ള സഖാക്കൾ പരൽ ബൈജുവിന് പിന്തുണ പ്രഖ്യാപിക്കും.
മൂത്രപ്പുരയിലെ ചുമരെഴുത്തു കഴിഞ്ഞശേഷം ഗണേശന് പരൽ ബൈജുവിനോട് തോന്നുന്ന ശത്രുതയുടെ ആഴം അറിയാവുന്നതു എനിക്കും വിജയനും മാത്രമാണ്. അതുപോലെ തന്നെ ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് കീഴ് വായു വിട്ടു കുസുമകുമാരി ടീച്ചറെ ആശുപത്രിയിൽ ആക്കിയത് ഗണേശൻ ആണെന്ന സത്യം അറിയാവുന്നതും എനിക്കും വിജയനും മാത്രമാണ്. ഊച്ചിടൽ വിഷയം കഴിഞ്ഞു തനിക്കു പുതിയൊരു ശത്രു ഉദയം ചെയ്ത് വിവരം പരൽ ബൈജു പോലും അറിഞ്ഞിട്ടില്ല. എനിക്കുറപ്പായിരുന്നു ഒരു കൂട്ടയിടി നടക്കുകയാണെങ്കിൽ ആദ്യം പരൽ ബൈജുവിന് നേരെ ഉയരുന്ന കൈ ഗണേശൻ്റെ ആയിരിക്കും.
ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. മാസ്ക് ധരിച്ചു ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിലൊരു കൂട്ടച്ചിരി ഉയർന്നു. മാസ്ക് ധരിച്ചുകൊണ്ട് ടീച്ചർ ചില വാക്കുകൾ ഉച്ഛരിച്ചപ്പോൾ മാസ്കിലൂടെ പുറത്തുവരുന്ന ചില ശബ്ദങ്ങൾ സൃഷ്ട്ടിച്ച തമാശയായിരുന്നു ആ ചിരിക്കു കാരണം. ഞങ്ങളുടെ ചിരി ആത്മാഭിമാനത്തിനു ക്ഷതമേൽപിച്ച പ്രവർത്തിയായി ടീച്ചർക്ക് തോന്നിയിരിക്കണം. ടീച്ചർ ഉച്ഛരിച്ച വക്കിൽ തമാശ ഇല്ലായിരുന്നു. ആ വാക്ക് മാസ്കിലൂടെ പുറത്തുവന്നപ്പോൾ സംഭവിച്ച ശബ്ദ വെത്യാസം ഞങ്ങൾക്ക് തമാശയായി തോന്നി. ആ ശബ്ദ വെത്യാസം മനസ്സിലാക്കാനും ടീച്ചർക്ക് കഴിഞ്ഞില്ല. ടീച്ചർ പിണങ്ങി ക്ലാസ്സിൽനിന്നും ഇറങ്ങി പോയി.ടീച്ചറുടെ അരുമശിഷ്യനായ പരൽ ബൈജുവിന് സഹിക്കാവുന്ന സംഗതിയായിരുന്നില്ല ടീച്ചറുടെ ഇറങ്ങിപോക്കൽ. പരൽ ബൈജു ടീച്ചറെ വിളിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ടീച്ചർ ഇരുന്നു കരയുന്നതാണ് കണ്ടത്. ടീച്ചറുടെ കരച്ചിൽ കൂടി കണ്ടപ്പോൾ പരൽബൈജുവിൻ്റെ സകല നിയന്ത്രണങ്ങളും തെറ്റി. അവൻ ക്ലാസ്സിൽ വന്നു ചിരിച്ചവരെയൊക്കെ തല്ലി തുടങ്ങി. തല്ലി തുടങ്ങിയ പരൽ ബൈജുവിനെ ആരും തടയാൻ ശ്രമിക്കാതിരുന്നത് അവൻ്റെ ആത്മവിശ്വാസം കൂട്ടി. തല്ലി തല്ലി അവൻ ഞങ്ങൾ ഇരുന്ന ബെഞ്ചിൻ്റെ സൈഡിലെത്തി. ഗണേശൻ്റെ നേരെ പരൽ ബൈജു കൈ ഉയർത്തേണ്ട താമസം, ഗണേശൻ പരൽ ബൈജുവിൻ്റെ കൈ തട്ടി മാറ്റി കരണകുറ്റി നോക്കി ആദ്യത്തെ അടി അടിച്ചു. ക്ലാസ്സിലെ പകുതി സഹപാഠികളെ അടിച്ചിട്ടും ആരും തിരിച്ചടിക്കാത്തതിൻ്റെ ആത്മവിശ്വാസത്തിൽ തല്ലുതുടർന്ന ബൈജു ഗണേശൻ്റെ തിരിച്ചടി പ്രതീക്ഷിച്ചില്ല. ഗണേശൻ്റെ അടിയുടെ ശക്തിയിൽ ബൈജു വീണുപോയി. ഡസ്ക് കൂടി മറിച്ചു ഗണേശൻ ബൈജുവിൻ്റെ കാലിലിട്ടു. പരൽബൈജുവിൽ നിന്നും ഒരു ദീനരോദനമുയർന്നു. ഒരാൾ തല്ലാൻ നോക്കിയിരുന്നതുപോലെ തല്ലുകൊണ്ട സഹപാഠികൾ ഇരച്ചെത്തി ബൈജുവിനെ തല്ലാൻ തുടങ്ങി. രക്ഷയില്ലാതെ ബൈജു പുറത്തേക്കോടി. ഇതിനകം തല്ലലിൽ ഹരം പിടിച്ച ചില സഹപാഠികൾ ബൈജുവിൻ്റെ പുറകെ ഓടി, ഓടിയവരുടെ കൂട്ടത്തിൽ ഗണേശനുമുണ്ടായിരുന്നു . ഗണേശനെ തടഞ്ഞു നിർത്താൻ വിജയൻ ഗണേശൻ്റെ പുറകേ ഓടി. പുറകേ ഞാനും ഓടി. ഓടിയാലും ഇടി കൊള്ളും എന്നുമനസ്സിലാക്കി പരൽബൈജു ഓടി ഹെഡ് മാസ്റ്ററുടെ മുറിയിൽ കയറി. പുറകെ ബൈജുവിനെ ഓടിച്ചവരും കയറി.ആ പ്രശ്‍നം സത്യനാഥൻ സാറിൻ്റെയും കുസുമകുമാരി ടീച്ചറുടെയും സാന്നിദ്ധ്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചയിലൂടെ പരിഹരിച്ചതുകൊണ്ടു മാത്രം ഗണേശൻ ഗേറ്റിനു വെളിയിലുള്ള സഖാക്കളുടെ ഇടി കൊള്ളാതെ രക്ഷപെട്ടു.
രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പരൽ ബൈജു ഈ വിഷയം മറന്നു. അവൻ എല്ലാവരോടും സൗഹൃദത്തിൽ പെരുമാറാൻ തുടങ്ങി. പക്ഷെ ഗണേശന് ഒന്നും മറക്കാൻ കഴിഞ്ഞില്ല.പതുക്കെ എല്ലാവരും SSLC എന്ന കടമ്പ കടക്കുന്ന തിരക്കിലായി.
വർഷങ്ങൾ പലതുകഴിഞ്ഞു സഹപാഠികൾ മിക്കവാറും കല്യാണം കഴിച്ചുതുടങ്ങി. ആ സമയത്താണ് പരൽ ബൈജു ഒരു സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഞങ്ങളെ സമീപിക്കുന്നത്. ബൈജുവിനോടുള്ള ദേഷ്യം അപ്പോഴും ഗണേശന് മാറിയിട്ടില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. അന്ന് മദ്യ ലഹരിയിൽ ഗണേശൻ എന്നോട് പറഞ്ഞു.
"ഞാൻ മരിച്ചാലും എനിക്ക് പരൽ ബൈജുവിനോടുളള ശത്രുത മാറില്ല, അത്രയ്ക്ക് വൃത്തികേടല്ലേടാ അവൻ അന്ന് ആ മൂത്രപ്പുരയുടെ ഭിത്തിയിൽ എഴുതി വെച്ചത്. അത് മാത്രമോ ? , എൻ്റെ കൂതി അടഞ്ഞു വയറ്റിൽ മുഴുവനും തീട്ടം നിറഞ്ഞു ഞാൻ വയറുപൊട്ടി ചാകാനായി അവൻ കാളിയമ്മയുടെ നടയിൽ കുരുതി കഴിപ്പിച്ചവനാ"
അവൻ കഴിപ്പിച്ച കുരുതി എനിക്ക് ഫലിക്കാതിരിക്കാൻ 21 മറുകുരുതിയാ ഞാൻ കാളിയമ്മയുടെ നടയിൽ കഴിച്ചത്, അറിയാവോ ?
പരൽ ബൈജു കഴിപ്പിച്ചു എന്ന് ഗണേശൻ വിശ്വസിക്കുന്ന കുരുതിയെ തടുക്കാൻ ഗണേശൻ 21 മറുകുരുതി കഴിപ്പിച്ച വിവരം അന്നാണ് ഞാനറിയുന്നത്. മദ്യലഹരിയിൽ അവൻ വീണ്ടും പറഞ്ഞത് എന്നിൽ ചിരിയുണർത്തി.
"21 മറുകുരുതി അല്പം കൂടിപോയടാ , ഏഴ് മറുകുരുതി മതിയായിരുന്നു. അതിനുശേഷം എൻ്റെ മലബന്ധം എന്ന അസുഖം തന്നെ എങ്ങോ പോയിമറഞ്ഞു. ഇപ്പോൾ വയറ്റിൽ നിന്നും പോകണം എന്നുതോന്നിയാൽ അപ്പോൾ പോണം. നല്ല ഗ്രീസിട്ടു ലൂസാക്കിയ പോലെയാ ഇപ്പോൾ വയറ്റിൽ നിന്നും പോകുന്നത് , പോയി കഴിഞ്ഞു എന്ത് സുഖമാണെന്നറിയാമോ ? "
എല്ലാം ദേവിയുടെ അനുഗ്രഹമാ !!!, കാളിയമ്മേ നീ തന്നെ തുണ !!!.
*************
2
ഷഡ്ഡി ചരിത്രം
പിറ്റേ ദിവസം തന്നെ ഞാൻ വെങ്കിടി മുതലാളിയെ വിളിച്ചു. രണ്ടുദിവസം കഴിഞ്ഞു വെങ്കി മുതലാളിക്ക് അധികം തിരക്കില്ലാതിരുന്ന ദിവസം 11 മണിയോടുകൂടി ആലപ്പുഴയിലുള്ള വെങ്കി മുതലാളിയുടെ ഓഫീസിൽ ഞാനെത്തി. വെങ്കിടി മുതലാളിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ നിർമ്മിതി പഴയകാല പ്രതാപങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഓഫീസിൽ ഇപ്പോഴും ഉപയോഗിക്കുന്ന ചില ഫർണീച്ചറുകൾക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ഓഫീസിൽ മുതലാളിയുടെ പൂർവികരുടെ ചിത്രങ്ങൾക്കൊപ്പം തിരുവിതംകൂർ ദിവാനായിരുന്ന രാജ കേശവദാസിൻ്റെ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.
വെങ്കി എന്ന വെങ്കിട്ടരാമനുമായുള്ള എൻ്റെ ആദ്യ കൂടിക്കാഴ്ച തന്നെ ഊഷ്‌മളമായിരുന്നു. ചെന്നപ്പോൾ തന്നെ രണ്ടു ഉഴുന്നുവടയും ചമ്മന്തിയും പിന്നെ ബ്രൂ കോഫിയും എൻ്റെ മുന്നിൽ ഹാജരായി. എൻ്റെ മുന്നിൽ വന്നതുപോലെ ബ്രൂ കോഫിയും വടയും വെങ്കി മുതലാളിയുടെ മുന്നിലും ഹാജരായി. വെളുത്തുതുടുത്തു നല്ല കവിളുകളുള്ള ഒരു മധ്യവയസ്‌കനാണ് വെങ്കിടി മുതലാളി. ഒരു മുതലാളിയാണ് എന്നു തോന്നുന്ന തരത്തിലുള്ള വിലകൂടിയ വസ്ത്രങ്ങളാണ് മുതലാളി ധരിച്ചിരിക്കുന്നത്. വലതുകൈയിൽ വിലകൂടിയ നവ രക്ന മോതിരം. വിലകൂടിയ വാച്ച് , കഴുത്തിലും കൈയിലും സ്വർണ്ണ ചെയിൻ.
മുതലാളി കോഫീ കഴിച്ചുതുടങ്ങി . എന്നെ കഴിക്കുവാൻ നിർബന്ധിച്ചു കൊണ്ട് മുതലാളി തന്നെ സംസാരത്തിനു തുടക്കമിട്ടു.
എൻ്റെ പൂർവ്വ പിതാക്കന്മാരെ തിരുവിതാംകൂർ ദിവാനായിരുന്ന രാജ കേശവദാസാണ് ആലപ്പുഴയിൽ കൊണ്ടുവരുന്നത്. ഇപ്പോൾ തമിഴ് നാട്ടിലുള്ള തൂത്തുക്കുടി ജില്ലയിലെ തിരിച്ചെന്തുർ എന്ന സ്ഥലത്താണ് ഞങ്ങളുടെ പൂർവികർ താമസിച്ചിരുന്നത്. ആലപ്പുഴ തുറമുഖത്തു ആദ്യത്തെ കപ്പൽ അടുക്കുന്നത് 1786 കാലഘട്ടത്തിലാണ്. അപ്പോൾ ഏകദേശം 1778 - 80 കാലഘട്ടത്തിലായിരിക്കണം കൊമേഴ്‌സ്യൽ കനാലിൻ്റെ പണി നടന്നിരിക്കുക. തിരുവിതാംകൂർ ടിപ്പുവിൻ്റെ ആക്രമണത്തെ ഭയപ്പെട്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ആക്രമണമുണ്ടായാൽ കനാലുകൾ എല്ലാം കിടങ്ങുകളായി രൂപമാറ്റം വരുത്തുന്ന വിധത്തിലായിരുന്നു കനാലുകളുടെ നിർമ്മാണം അന്ന് നടന്നു കൊണ്ടിരുന്നത് . രാജാ കേശവദാസ് ഊണും ഉറക്കവും ഉപേക്ഷിച്ചു കനാലിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തികൊണ്ട് ആലപ്പുഴയിലുണ്ട്. രാജ്യ കാര്യങ്ങളും സൈനിക തന്ത്രങ്ങളും കനാൽ നിർമ്മാണവും ഒരുമിച്ചു നടക്കില്ല എന്നുമനസ്സിലാക്കി കേശവ പിള്ളയദ്ദേഹം ഒരു എഞ്ചിനീയർ സായിപ്പിനെ കനാലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ചുകൊടുത്തു. ഡച്ചു കാരനായ ആ സായിപ്പാണ് ഒരു കാര്യം കണ്ടുപിടിക്കുന്നത്. കനാൽ കുഴിക്കുന്ന മല്ലൻ മാർ ജോലിക്കിടയിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോകുമ്പോൾ കൂടുതൽ സമയമെടുക്കുന്നു. എന്തുകൊണ്ടാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോകുന്നവർ ഇത്രയും സമയം ചിലവാക്കുന്നത്. അതിനും മാത്രം മൂത്രം ഇവരുടെ മൂത്ര സഞ്ചിയിലുണ്ടോ ?. പോകുന്നവർ ചായ കുടിക്കാനോ ബീഡി വലിക്കാനോ സമയം കളയുന്നുമില്ല !!!
മല്ലൻ മാർ ധരിച്ചിരുന്ന ലങ്കോട്ടിയായിരുന്നു കാരണം !!!
അവർ ധരിച്ചിരുന്ന ലങ്കോട്ടി അഴിച്ചു മൂത്രമൊഴിച്ചശേഷം വീണ്ടും ലങ്കോട്ടി ധരിച്ചു പണി നടക്കുന്ന സ്ഥലത്തെത്തുമ്പോൾ 10 മിനിറ്റോളം സമയം നഷ്ടപെടുന്നുണ്ട്. 50 മല്ലൻമാർ 10 മിനിട്ടുവെച്ചു കളയുമ്പോൾ ആകെ 500 മിനിറ്റ്. തിരുവിതാംകൂർ സൈന്യത്തിലെ പകുതിയിലധികം പേർ ആലപ്പുഴ കേന്ദ്രീകരിച്ചു കനാലിൻ്റെ പണിയിലാണ്. ഇവർ എല്ലാവരും 10 മിനിറ്റ് വെച്ച് കളയുമ്പോൾ ആകെ എത്ര മണിക്കൂർ നഷ്ട്ടപെടും. ഇതെങ്ങനെ പരിഹരിക്കാം എന്ന് കേശവപിള്ളയദ്ദേഹം ചിന്തിച്ചതിൽ നിന്നാണ് കേരളത്തിലെ ആദ്യത്തെ ഷഡി കമ്പനി പിറവി കൊള്ളുന്നത്.
കേശവപിള്ള അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരമാണ് എൻ്റെ പൂർവ്വ പിതാമഹൻ മാർ ആലപ്പുഴയിലെത്തുന്നത്. അന്ന് ഞങ്ങളുടെ പൂർവികർക്കു മലയാളം എഴുതുവാനറിയില്ലായിരുന്നു. ഞങ്ങളുടെ പൂർവികർ ആലപ്പുഴയിൽ വന്ന ചരിത്രം തമിഴിൽ എഴുതിയിട്ടുണ്ട്. തിരിച്ചെന്തുർ മുരുകൻ ക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ പൂർവികർ താമസിച്ചിരുന്നത്. ഇപ്പോഴും ഞങ്ങളുടെ ബന്ധുക്കൾ മുഴുവനും ഉള്ളത് തമിഴ് നാട്ടിലെ തിരിച്ചെന്തുരാണ്.
പോർച്ചുഗീസ് വൈസ്രോയി ജോഡി കാസ്ട്രോ(Joao de Castro) 1549 ൽ തൂത്തുക്കുടി തുറമുഖത്തിൻ്റെ നേതൃത്വ സ്ഥാനത്തു വരുമ്പോൾ തൊട്ട് പോർച്ചുഗീസുമായി ഞങ്ങളുടെ പൂർവികർ വ്യാപാര ബന്ധം തുടങ്ങിയിരുന്നു. അന്നത്തെ കാലത്തു കപ്പൽ നിർമ്മാണത്തിനുപയോഗിക്കുന്ന കൂറ്റൻ തടികളായിരുന്നു ഞങ്ങൾ വ്യാപാരം നടത്തിയിരുന്നത്. പിന്നീട് ഞങ്ങൾ സെന്നൽ ലീവ്സ് (Sennal Leaves ) കൂടുതലായി പേർഷ്യയിലേയ്ക്കും സൗദിയിലേയ്ക്കും കയറ്റി അയച്ചുതുടങ്ങി. അക്കാലത്ത് ഏറ്റവും കൂടുതൽ സെന്നൽ ലീവ്സ് കയറ്റി അയച്ചതിൻ്റെ രേഖകൾ ഇപ്പോഴും തിരിച്ചെന്തുരുള്ള ഞങ്ങളുടെ കുടുംബ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
എന്തായിരുന്നു സെന്നൽ ലീവ്സ് ? അത് ഇത്രയും കയറ്റി അയയ്ക്കാനുള്ള കാരണം ?
ഔഷധത്തിനായാണ് കയറ്റിപോയിരുന്നത്. മലയാളത്തിൽ നിലവാക, തകര എന്നൊക്കെ പറയും. കൊന്നയിനത്തിൽ പെടുന്ന ഒരിനം ചെടിയാണിത്.
ഈ സമയം വെങ്കി മുതലാളിയെ അന്വേഷിച്ചുകൊണ്ട് ഒരു ഫോൺ വന്നതിനാൽ സംസാരത്തിനു തടസ്സം നേരിട്ടു. എനിക്ക് വെങ്കിടി മുതലാളിയെ പരിചയപ്പെട്ടുത്തിത്തന്ന ഗ്ലു അയ്യപ്പന് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. ഒരു പരിചയവും ഇല്ലാത്തവരുടെ അടുത്തുപോയി കാര്യം സാധിച്ചുവരാനുള്ള ഗ്ലു അയ്യപ്പനുള്ള കഴിവ് ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചർച്ച വിഷയമാകാറുള്ള സംഗതിയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്കിടി മുതലാളിയുടെ കുടുംബ ലൈബ്രറിയിൽ എങ്ങനെ കയറിപറ്റും എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ് വെങ്കി മുതലാളി എന്നെ അവരുടെ വീട്ടിലേയ്ക്കു ഊണ് കഴിക്കാനായി ക്ഷണിക്കുന്നത്. എന്നെ ക്ഷണിച്ചതിനു തക്കതായ ഒരു കാരണമുണ്ടായിരുന്നു. അത് വെങ്കിമുതലാളിയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലാണ് എനിക്ക് മനസ്സിലായത്. ഞാനും വെങ്കി മുതലാളിയും ബോട്ടിൽ കയറി. കുട്ടനാട്ടിലെ ഒരു തുരുത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിലേയ്ക്ക് ഞങ്ങൾ യാത്രയായി. ബോട്ടിൽ വെച്ചാണ് യാത്രയുടെ ഉദ്ദേശ്യം മുതലാളി എന്നോട് പറയുന്നത്.
വെങ്കിടി മുതലാളിയുടെ മൂത്തമകൾ വനജ വെങ്കിട്ടരാമനെ കാണാൻ കൊച്ചിയിൽ നിന്നും ഒരു ചെറുക്കൻ വന്നിരിക്കുന്നു.
മുതലാളിയുടെ മകളെ പെണ്ണുകാണാൻ ചെറുക്കനും ചെറുക്കൻ്റെ അമ്മയും കൂടി വന്നതിനു എന്നെ എന്തിനാണ് മുതലാളി വീട്ടിലേയ്ക്ക് ക്ഷണിക്കുന്നത്. അതിനുതക്ക ബന്ധമൊന്നും ഞാനും മുതലാളിയുടെ വീട്ടുകാരുമായി ഇല്ലല്ലോ? .
ഞാൻ മനസ്സിൽ ആലോചിച്ചത് എൻ്റെ മുഖത്തുനിന്നും വായിച്ചെടുത്ത പോലെയാണ് മുതലാളി മറുപടി പറഞ്ഞത്.
തന്നെ ഞാൻ വീട്ടിലേയ്ക്കു ക്ഷണിച്ചത് എന്തിനാണ് എന്നല്ലേ താനിപ്പോൾ ചിന്തിക്കുന്നത്.
അപ്പോഴത്തെ എൻ്റെ മുഖഭാവം കണ്ടപ്പോൾ വെങ്കിടി മുതലാളിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ആ ചിരിക്കു എൻ്റെ മനസ്സിലും പോസിറ്റീവ് എനർജി നിറയ്ക്കുവാൻ പ്രാപ്‌തിയുണ്ടായിരുന്നു.
എൻ്റെ ഭാര്യ പങ്കജവല്ലി ചാമുണ്ഡി ദേവിയുടെ വലിയൊരു ഭക്തയാണ്. എല്ലാദിവസവും ചാമുണ്ഡി ദേവിയെ ഉപാസിച്ചിട്ടേ അവർ ജലപാനം ചെയ്യൂ. ഭാര്യയുടെ സ്വാഭാവം അതേ പോലെ പകർന്നുകിട്ടിയിരിക്കുന്നതു ഞങ്ങളുടെ മൂത്തമോളായ വനജയ്ക്കാണ്. അവളെ കാണാനാ ഇപ്പോൾ എറണാകുളത്തു നിന്നും അമ്മയും ചെറുക്കനും കൂടി വന്നിരിക്കുന്നത്.
വനജയ്ക്കും പങ്കജത്തിനും രാവിലെ കാണുന്ന ചില നിമിത്തങ്ങളിൽ ഭയങ്കര വിശ്വാസമാണ്. ഇപ്പോൾ എനിക്കും ഈ നിമിത്തങ്ങളിൽ ചിലതിനെ അന്ധവിശ്വാസം എന്ന രീതിയിൽ തള്ളിക്കളയാൻ തോന്നാറില്ല. ഇന്നുരാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ പങ്കജം എന്നോട് പറഞ്ഞു. ഇന്നത്തെ ദിവസം ഓഫീസിൽ കച്ചവട ആവശ്യത്തിനല്ലാതെ ഒരാൾ വരുമെന്നും അയാൾ നമ്മുടെ പൂർവികരുടെ വിവരങ്ങളൊക്കെ അറിയുവാൻ ആഗ്രഹിക്കുമെന്നും. അങ്ങനെ സംഭവിച്ചാൽ അയാളെ വീട്ടിലേയ്ക്ക് ക്ഷണിക്കണമെന്നും ഒരിക്കലും അയാളെ നിർബന്ധിച്ചു വീട്ടിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കരുതെന്നും എന്നെ പറഞ്ഞേൽപ്പിച്ചിരുന്നു.
ഇതിപ്പോ , നമുക്ക് വീട്ടിൽപോയി ഊണ് കഴിച്ചിട്ടുവരാം എന്നു പറഞ്ഞുതീരുന്നതിനു മുൻപേ താനെൻ്റെ കൂടെ വരാൻ തയ്യാറായി.
എൻ്റെ മുഖം വല്ലാതായി ,
സർ അത്.. എനിക്ക് ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ടല്ല. പറ്റുമെങ്കിൽ സാറിൻ്റെ കുടുംബത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈബ്രറി ഒന്ന് പരിശോധിക്കാനായിരുന്നു.
എൻ്റെ സംസാരം കേട്ടപ്പോൾ മുതലാളി ചിരിച്ചു . - ആ രേഖകളൊക്കെ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയല്ല, തിരിച്ചെന്തുരുള്ള ഞങ്ങളുടെ കുടുംബ ലൈബ്രറിയിലാ.
ഞാൻ നിരാശനാകുന്നത് കണ്ടു മുതലാളി പറഞ്ഞു - അതിനുള്ള അവസരം ഞാൻ ഉണ്ടാക്കിത്തരാം. പക്ഷെ രേഖകളൊക്കെ തമിഴിലാ , തനിക്ക് തമിഴ് വായിക്കാനറിയാമോ ? . മധുരതമിഴിനെക്കാൾ പ്രയാസമാണ് പഴയ തമിഴെഴുത്തു വായിക്കാൻ.
അതിനു ഞാൻ എന്തെങ്കിലും വഴി കണ്ടെത്തിക്കോളാം സർ ! ഞാൻ ആവേശത്തിൽ പറഞ്ഞു.
എങ്കിൽ ഞാൻ തിരിച്ചെന്തുർ മുരുകനെ കാണാൻ പോകുമ്പോൾ താനും എൻ്റെ കൂടെ പോന്നോളൂ. മൂന്ന് മാസം കൂടുമ്പോൾ ഞാൻ തിരിചെന്തുർ മുരുകനെ തൊഴാനായി പോകും. മുരുകൻ സ്വാമിയെ തൊഴുതു കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസം താമസിച്ചു അവിടുന്ന് കാഞ്ചീപുരത്തെത്തി തിരുതണ്ണി ആണ്ടവനെ തൊഴുതു പിന്നെ ദിണ്ടുകൽ വന്നു പഴനി മുരുകനെ തൊഴുതില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അതുകൊണ്ടു മൂന്നുമാസം കൂടുമ്പോഴുള്ള ഈ യാത്ര ഒരിക്കലും ഞാൻ മുടക്കാറില്ല. പഴനിയിൽ നിന്നുള്ള മടക്കയാത്രയിൽ ഗുരുവായൂരും കൊടുങ്ങല്ലൂരും ചോറ്റാനിക്കരയിലും കയറിയേ ഞാൻ ആലപ്പുഴയിൽ തിരിച്ചെത്തൂ !!!.
സമയമുണ്ടെങ്കിൽ താനും കൂടെ പോന്നോളൂ . യാത്രയിൽ പഴയ കാര്യങ്ങളിൽ എനിക്കറിയാവുന്നതൊക്കെ തന്നോട് ഷെയർ ചെയ്യാനും സാധിക്കും.
ഞാൻ തീർച്ചയായും വരും സർ , അടുത്ത യാത്ര എന്നാണെന്നുള്ള കാര്യം രണ്ടു ദിവസം മുന്നേ എന്നെ അറിയിക്കണം. ഞാൻ ഇടയ്ക്കു സാറിനെ വിളിച്ചു ഓർമ്മിപ്പിച്ചോളാം .
ദൂരെ കരയിൽ പഴയരീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ ബംഗ്ലാവ് ബോട്ടിലിരുന്നു ഞാൻ കണ്ടു. ബംഗ്ലാവിൻ്റെ മുന്നിൽ ഒരു ബോട്ട് ജെട്ടിയോടു ചേർന്ന് കിടപ്പുണ്ടായിരുന്നു. ജെട്ടിയോടു ചേർന്ന് കിടന്ന ബോട്ടിനു സമീപം ഞങ്ങളുടെ ബോട്ട് അടിപ്പിച്ചു. ഞങ്ങൾ ജെട്ടിയിൽ നേരത്തേ കിടന്ന ബോട്ടിലേക്കിറങ്ങി ശേഷം ജെട്ടിയിലൂടെ കരയിലിറങ്ങി. നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചുപറയുന്ന തലയെടുപ്പുള്ള ബംഗ്ലാവ് എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തിയത്.
പൂമുഖം കടന്നു വിശാലമായ ഒരു വിസിറ്റിംഗ് റൂമിലേയ്ക്കാണ് ഞാനും വെങ്കി മുതലാളിയും കടന്നുചെന്നത്. മുതലാളി ഇരുന്നതിനടുത്തുതന്നെ എന്നെയും പിടിച്ചിരുത്തി. വെങ്കി മുതലാളിയുടെ കൂടെ ചെന്നായതിൻ്റെ ആദരവ് അവിടിരുന്നവർ എനിക്കും തന്നു. പിന്നീടുള്ള അര മണിക്കൂർ അവരുടെ സംസാരം ശ്രദ്ധിച്ചു അവർക്കിടയിൽ ഇരുന്നു കൊടുക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. എൻ്റെ കണ്ണുകൾക്ക് കൗതുകമുള്ള ഒരുപാടു കാഴ്ചകൾ ചുറ്റുപാടും ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതിലേയ്ക്ക് കണ്ണോടിച്ചു. വെങ്കി മുതലാളിയുടെ പൂർവ്വ പിതാക്കന്മാരുടെ ചിത്രങ്ങളോടൊപ്പം ദിവാൻ രാജ കേശവദാസിൻ്റെ പൂർണ്ണ രൂപത്തിലുള്ള വലിയ ചിത്രവും തുടച്ചു വൃത്തിയാക്കി ഭിത്തിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രാജ കേശവദാസിന് മുതലാളിയുടെ കുടുംബവുമായി ഇത്രയും അടുത്ത ബന്ധം വരാൻ എന്തായിരിക്കും കാരണം. രാജദേശവദാസ് വെങ്കി മുതലാളിയുടെ കുടുംബാംഗങ്ങൾക്ക് വെറും ഒരു ദിവാൻ മാത്രമല്ല എന്നത് കേശവദാസിനെ കുറിച്ച് മുതലാളി എന്നോട് സംസാരിച്ചപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.
ചെന്ന് കയറിയപ്പോഴേ മുതലാളി എന്നെ പരിചയപ്പെടുത്തിയത് ഒരു ഗവേഷണ വിദ്യാർത്ഥിയായിട്ടാണ്. അതുകൊണ്ടുതന്നെ PhD എടുക്കാൻ വേണ്ടി അവരുടെ കുടുംബ ചരിത്രത്തെ പറ്റി പഠിക്കാൻവന്ന ഗവേഷണ വിദ്യാർത്ഥിയായി ഞാൻ അവർക്കിടയിൽ മുദ്ര കുത്തപ്പെട്ടു. അവർക്കിടയിൽ എനിക്ക് ലഭിച്ച ഗവേഷകൻ്റെ കുപ്പായം അഴിച്ചുമാറ്റാൻ പിന്നെ ഞാൻ ശ്രമിച്ചതുമില്ല.
പെണ്ണുകാണൽ ചടങ്ങ് നടന്നപ്പോൾ ഞാനും സാക്ഷിയായി. വനജ വെങ്കിട്ട രാമനെ കണ്ടപ്പോൾ പുരാണങ്ങളിലൊക്കെ വിവരിക്കുന്ന അപ്സ്സരസ്സ് ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നതാണോ എന്നുപോലും എനിക്ക് തോന്നിപോയി. വനജയുടെ ശരീര ഭാഷയിൽ നിന്നും ഭാസ്‌കർ ഗോപാൽ എന്ന എയർ ഫോഴ്‌സ് പൈലറ്റിനെ വനജ ഇഷ്ടപ്പെട്ടു എന്നുതന്നെ ഞാൻ മനസ്സിലാക്കി.
ചടങ്ങു കഴിഞ്ഞു . ഭാസ്‌കർ ഗോപാലും വനജയും തങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്‌പരം പങ്കു വയ്ക്കുന്നതിനായി കായൽ കരയിലേയ്ക്ക് നടന്നു. അവരുടെ പോക്ക് നോക്കിനിന്ന ഞാൻ മുതലാളിയോട് പറഞ്ഞു. - രണ്ടുപേരും നല്ല ചേർച്ചയാ, രണ്ടുപേരുടേയും നടപ്പിൽ തന്നെ ഒരു താളമുണ്ട്. ശ്രുതിയും ലയവും നന്നായാൽ സംഗീതം നന്നാവും എന്നാണല്ലോ! . രണ്ടുപേരുടേയും നടപ്പ്, കൈയുടെ ചലനങ്ങൾ രണ്ടിലും നല്ല സാമ്യം കാണുന്നുണ്ട്.
ഞാൻ പറഞ്ഞത് വെങ്കി മുതലാളിയുടെ ഭാര്യയായ പങ്കജവല്ലിയമ്മയ്ക്ക് നല്ലവണ്ണം സുഖിച്ചു. അവർ പെട്ടെന്ന് ഒരുകപ്പ് ചായ എടുത്തു എൻ്റെ നേരേ നീട്ടി. എനിക്ക് ആ സമയം ചായ കുടിക്കാൻ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. ഞാനും സാറും ഓഫീസിൽ നിന്നും ചായ കുടിച്ചിട്ടാണ് ഇറങ്ങിയത് എന്നുപറഞ്ഞിട്ടും പങ്കജവല്ലിയമ്മ സമ്മതിച്ചില്ല.
അത് ഒരു മണിക്കൂർ മുൻപല്ലേ ? ഭക്ഷണം ആര് നീട്ടിയാലും വേണ്ട എന്നുപറയരുത് !
നിവൃത്തിയില്ലാതെ ഞാൻ ചായക്കപ്പ് വാങ്ങി. അവർ ഒരു ജിലേബി കൂടി എൻ്റെ നേരേ നീട്ടി. മധുരം ഒട്ടും ഇഷ്ടമില്ലാത്ത എനിക്ക് ജിലേബി കണ്ടപ്പോഴേ മത്തു പിടിച്ചു.
ഞാൻ നോക്കുമ്പോൾ വെങ്കി മുതലാളി രണ്ടു ജിലേബി ഒരുമിച്ചു പിടിച്ചു കടിച്ചുതിന്നുന്നു. അതിനിടയ്ക്ക് കണ്ണ് കൊണ്ട് എന്നെ തിന്നുവാൻ പ്രോത്സാഹിപ്പിക്കുന്നു. നിവൃത്തിയില്ലാതെ ഞാനാ ജിലേബി വാങ്ങി. ചുമ്മാതല്ല വെങ്കി മുതലാളി തുടുത്തിരിക്കുന്നത് , മുന്നിൽ വരുന്ന ആഹാരം വേണ്ട എന്നുപറയാൻ അറിയില്ല.
നിറയെ കഴിക്ക് തമ്പി. നിങ്ങൾ നല്ല ഐശ്യര്യമാന വ്യക്തി. വയർ ഒരിക്കലും ഒഴിച്ചിട്ടു കൂടാത് . ഐശ്യര്യം കെട്ടിടും. - തമിഴും മലയാളവും ഇടകലർത്തിയുള്ള പങ്കജവല്ലിയുടെ സംസാര രീതി എനിക്കും ഇഷ്ടപ്പെട്ടു.
-----------
സ്വകാര്യ സംസാരമവസാനിപ്പിച്ചു വനജയും ഭാസ്കറും പൂമുഖത്തെത്തിയപ്പോൾ ഞാനും മുതലാളിയും ചായകുടി കഴിഞ്ഞിരുന്നു.
നിങ്ങൾ സംസാരിച്ചിരിക്ക് , ഞാനൊന്നു ഫ്രഷ് ആയിവരാം എന്നുപറഞ്ഞു വെങ്കിടി മുതലാളി അകത്തേയ്ക്കു പോയി. വനജ അകത്തിരിക്കുന്ന ഭാവി അമ്മായിഅമ്മയോടു സംസാരിക്കാൻ പോയപ്പോൾ ഞാനും ഭാസ്കറും കായൽ കരയിലേയ്ക്ക് നീങ്ങി. ഭാസ്കറിന് ക്യാമറയിലുള്ള താൽപ്പര്യം ഞങ്ങളെ തമ്മിൽ പെട്ടെന്നടിപ്പിച്ചു. ആ സമയം എൻ്റെ കൈയിലിരുന്ന ക്യാമറയിൽ ഞാൻ ഭാസ്കറിൻ്റെ ചിത്രങ്ങൾ പകർത്തി. ഞാനും ഭാസ്‌കറും പരസ്‌പരം മൊബൈൽ നമ്പർ കൈമാറുന്നത് അകത്തെ മുറിയിലിരുന്നു വനജ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കൂടിക്കാഴ്ച അവസാനിച്ചപ്പോൾ ഞാനും ഭാസ്കറും മാനസികമായി ഒരുപാടു അടുത്തതുപോലെ എനിക്ക് തോന്നി.
ഉച്ചയൂണു കഴിഞ്ഞു ഭാസ്കറും അമ്മയും പോകാൻ തയ്യാറായി. അവരെ യാത്രയാക്കാൻ മറ്റുള്ളവരുടെ കൂടെ ഞാനും ജെട്ടി വരെ ചെന്നു. ബോട്ട് നീങ്ങി കഴിഞ്ഞാണ് ഭാസ്‌കർ ഗോപാൽ എന്നെ പേരെടുത്തു വിളിക്കുന്നത്
സനിലേട്ടാ...,ഞാൻ വിളിക്കാം എടുത്ത ഫോട്ടോസ് വാട്ട്സ് ആപ്പിൽ അയച്ചേക്കണം. എൻ്റെ ഫോൺ നമ്പർ ചേട്ടൻ സേവ് ചെയ്തിട്ടുണ്ടല്ലോ?
ഞാൻ തള്ള വിരൽ പൊക്കി OK സിഗ്നൽ കാട്ടി. പക്ഷെ ആ വിളിച്ചു പറച്ചിൽ എന്നെ സുഖിപ്പിക്കാനല്ലായിരുന്നു. അത് വനജയ്ക്കുള്ള കോഡായിരുന്നു. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോഴാണ് എനിക്കതു മനസ്സിലാക്കാൻ പറ്റിയത്. വൈകിട്ടത്തെ ചായകുടി കഴിഞ്ഞാണ് ഞങ്ങൾ ആലപ്പുഴയ്ക്ക് പോകാനായി ഇറങ്ങിയത്. അതുവരെ ഞാനും ബോട്ട് ഡ്രൈവർ മോനച്ചനുമായി സംസാരിച്ചുകൊണ്ട് ബോട്ടിലിരുന്നു. ആ സമയം മുതലാളി ബംഗ്ലാവിൽ ഉച്ച മയക്കത്തിലായിരുന്നു.
3.30 കഴിഞ്ഞപ്പോൾ എനിക്കും മോനച്ചൻ ചേട്ടനുമുള്ള ചായയുമായി വനജ ബോട്ട് ജെട്ടിയിലെത്തി. ചായ തരുന്ന കൂട്ടത്തിൽ വനജ ചോദിച്ചു.
ഭാസിയേട്ടൻ്റെ നമ്പർ സനിലേട്ടൻ്റെ കൈയ്യിലുണ്ടോ ?
ഏതു ഭാസിയേട്ടൻ ? എനിക്ക് മനസ്സിലായില്ല .
ഞാൻ ചോദിച്ചിട്ടും വനജ മിണ്ടുന്നില്ല. ഞാൻ വീണ്ടും ചോദിച്ചു - ഏതു ഭാസിയേട്ടനാ മോളേ , എനിക്ക് മനസ്സിലാകാത്തത് കൊണ്ടാ ?
വനജ ഇപ്പോൾ ചമ്മിയ പോലെ നിക്കുവാണ്. ഒന്നും മിണ്ടാതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. ദേഷ്യവും ചമ്മലും ഇടകലർന്ന വനജയുടെ ശബ്ദം പുറത്തേയ്ക്ക് വന്നു.
ഭാസ്‌കർ ഗോപാൽ ! എന്നെ പെണ്ണ് കണ്ടിട്ട് പോയ ആള് !
എനിക്ക് ചിരി വന്നു . - ഉണ്ട് !
എനിക്ക് നമ്പർ തരണം , ഞാൻ ഫോൺ എടുത്തിട്ട് വരാം. നമ്പർ വാങ്ങിയ കാര്യം അപ്പയോടു പറയണ്ട !
ഞാൻ ഫോൺ എടുത്തു നമ്പർ എടുക്കാൻ തുടങ്ങിയപ്പോൾ മോനച്ചൻ ചേട്ടൻ ഇടപെട്ടു. - വെങ്കി മുതലാളി അറിയാതെ നമ്പർ കൊടുക്കണ്ട . കല്യാണം ഉറപ്പിച്ചിട്ടില്ലല്ലോ ? . ഉറച്ചിട്ടു മതി ഫോൺ ഫോൺ വഴിയുള്ള ബന്ധം.
ഞാൻ ധർമ്മസങ്കടത്തിലായി. നോക്കുമ്പോൾ വനജ പൂമുഖം കടന്നുവരുന്നു. വരുമ്പോൾ നമ്പർ തരില്ല എന്ന് എങ്ങനെ പറയും. ഞാൻ പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അപ്പോഴേയ്ക്കും വനജ ഞങ്ങളുടെ അരികിലെത്തി.
ഫോൺ ബാറ്ററി തീർന്നു ഓഫായല്ലോ മോളേ , ചാർജർ ഉണ്ടെങ്കിൽ 10 മിനിറ്റ് കുത്തിയിട്.
വനജ എൻ്റെ ഫോണുമായി അകത്തേയ്ക്കു പോകാനൊരുങ്ങിയപ്പോഴേയ്ക്കും വെങ്കിടി മുതലാളി ഒരുങ്ങി പുറത്തുവന്നു . വനജ പെട്ടെന്ന് തന്നെ എൻ്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി സേവ് ചെയ്തു. വിളിക്കുമ്പോൾ ഭാസിയേട്ടൻ്റെ നമ്പർ പറഞ്ഞുതരണം എന്നുപറഞ്ഞു വനജ അകത്തേയ്ക്കു പോയി. ഞങ്ങൾ ബോട്ടിൽ കയറി ആലപ്പുഴയ്ക്ക് തിരിച്ചു. ബോട്ടിൽ വെച്ചാണ് വനജ ഭാസ്‌കറുടെ നമ്പർ ചോദിച്ച കാര്യം ഞാൻ വെങ്കിടി മുതലാളിയോട് പറഞ്ഞത്.
വനജയുടേത് ദോഷജാതകമാണ് . ഭാസ്‌കർ ഗോപാലിൻ്റെ ജാതകവുമായി നല്ല പൊരുത്തമുണ്ട്. അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ നടത്താനാ ഞങ്ങളുടെ തീരുമാനം. വനജ തന്നെ വിളിച്ചാൽ ഭാസ്കറിൻ്റെ നമ്പർ കൊടുത്തോളൂ !
ഞാൻ മൊബൈൽ സ്വിച്ച് ഓൺ ചെയ്യേണ്ട താമസം എനിക്ക് വനജയുടെ കാൾ വന്നു. വനജ തുടരെ തുടരെ എന്നെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭാസ്കറിൻ്റെ നമ്പർ വാങ്ങാനുള്ള വനജയുടെ ധൃതിയിൽ നിന്നുതന്നെ ഞാൻ ഊഹിച്ചു - പ്രണയം വനജയുടെ അസ്ഥിക്ക് പിടിച്ചിരിക്കുന്നു. ആ പ്രേമം പൂത്തുലയാൻ ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചു.
സന്ധ്യയായപ്പോൾ ഭാസ്കറിൻ്റെ ഫോണിൽ നിന്നും കൂപ്പുകൈയുടെ ഇമോജിയുമായി ഒരു നന്ദി സന്ദേശം എനിക്ക് കിട്ടി. അറിയാതെയാണെങ്കിലും ഞാൻ അവർക്കിടയിൽ ഹംസമായി മാറിയിരിക്കുന്നു. " വനജയുടേയും ഭാസ്കറിൻ്റെയും പ്രണയത്താഴ് വരയിൽ ഒരുപാടു മധുപുഷ്പങ്ങൾ വിടരട്ടെ ! ആ മധു നുകരാൻ പ്രണയ ശലഭങ്ങൾ പറന്നു നടക്കട്ടെ" ഞാൻ ആത്മാർത്ഥമായി തന്നെ അവരുടെ പ്രണയത്തിനു എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സന്ദേശമയച്ചു. ഞാൻ ഇടയ്ക്കിടയ്ക്ക് അയക്കുന്ന പ്രണയ സന്ദേശങ്ങൾ അവരെ ഒരുപാട് സുഖിപ്പിച്ചിരുന്നു എന്ന് പിന്നീടുള്ള അവരുടെ പെരുമാറ്റത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
"പ്രണയ താഴ് വര " എന്ന വാട്ട്സ് ആപ്പ് ഗ്രുപ്പിൽ ഞാനും ആഡ് ചെയ്യപ്പെട്ടിരിക്കുന്നു. നോക്കിയപ്പോൾ ഞാനും ഭാസിയും വനജയും മാത്രമുള്ള ഒരു വാട്ട്സ് ആപ്പ് ഗ്രുപ്പ്.
പതുക്കെ പതുക്കെ തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരിചെന്തുർ ഗ്രാമത്തിൽ വേരുകളുള്ള വെങ്കിട്ടരാമൻ എന്ന പാരമ്പര്യ കച്ചവടക്കാരൻ്റെ മനസ്സിലും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കിടയിലും ഞാൻ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും വിശ്വസിച്ചു സമീപിക്കാവുന്ന ഒരു കുടുംബ സുഹൃത്തായി ഞാൻ മാറുകയായിരുന്നു.
-------------------
വെങ്കിടി മുതലാളിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ എമിലിയുടെ ഷഡി കമ്പിനിയുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്തേണ്ട മാറ്ററുകൾ ഞാൻ ശേഖരിച്ചു. വെങ്കിടി മുതലാളിയുടെ പൂർവികർ നിർമ്മിച്ച ആദ്യകാല ഷഡിയുടെ ചിത്രങ്ങൾ അവരുടെ തൂത്തുകുടിയിലുള്ള കുടുംബ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ചിത്രങ്ങൾ കൂടി വെബ് സൈറ്റിൽ ഉൾപ്പെടുത്താൻവേണ്ടി ശേഖരിച്ചാൽ നന്നായിരിക്കും എന്ന് മനസ്സിൽ തോന്നി. ഞാൻ വെങ്കിടി മുതലാളി തിരിച്ചെന്തുർ മുരുകനെ തൊഴാൻ പോകുന്ന ദിവസം വരാനായി കാത്തിരുന്നു.
വെങ്കിടി മുതലാളി എന്നെ ഒരു ഗവേഷണ വിദ്യർത്ഥി ആയിട്ടാണ് കാണുന്നത്. ഒരു പുതിയ ഷഡി കമ്പനി തുടങ്ങുന്നതിനു വിവരങ്ങൾ ശേഖരിക്കാൻ വന്നയാളാണ് ഞാനെന്നു മുതലാളിയറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും. ഗ്ലു അയ്യപ്പൻ എന്നെ ഗവേഷണ വിദ്യാർത്ഥിയായിട്ടാണ് മുതലാളിക്ക് മുന്നിൽ അവതരിപ്പിച്ചത്. തല്ക്കാലം ഗവേഷണവിദ്യാർത്ഥിയായിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്. എൻ്റെ മനസ്സും അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു.
അന്വേഷണം നടത്തി ശേഖരിച്ച വിവരങ്ങൾ വെച്ച് ഞാനൊരു ആർട്ടിക്കിൾ തയ്യാറാക്കി എമിലിക്കയച്ചു. എമിലിക്കും ഗണേശനും ഞാനയച്ച ആർട്ടിക്കിൾ വളരെയധികം ഇഷ്ടപ്പെട്ടു. കമ്പിനിയുടെ രജിട്രേഷനു വേണ്ടുന്ന കാര്യങ്ങൾ എന്നേക്കാൾ ആത്മാർത്ഥമായി എൻ്റെ ഭാര്യ ചെയ്‌തു തുടങ്ങിയത് എനിക്ക് ആശ്വാസമായി. വെബ്സൈറ്റിൻ്റെ പണി കഴിഞ്ഞാലുടൻ എനിക്ക് മാർക്കറ്റിംഗിൻ്റെ കാര്യത്തിലേയ്ക്ക് കടക്കാം.
3
വിശ്വവിഖ്യാതമായ ഒരു കത്രിക
വെങ്കിടി മുതലാളിയുമായുള്ള ആദ്യ സന്ദർശനം കഴിഞ്ഞിട്ട് രണ്ടാഴ്ചയിലധികമായി. തിരിച്ചെന്തുർ മുരുകൻ കോവിലിൽ തൊഴാൻ പോകുന്ന ദിവസം അടുത്തോ എന്നറിയാൻ ഞാൻ വെങ്കിടി മുതലാളിയുമായി ഫോണിൽ ബന്ധപെട്ടു. ഫോണെടുത്തയുടൻ മുതലാളി പരിഭവം പറഞ്ഞു.
താനെവിടാരുന്നടോ ഇത്രയും ദിവസം ?
ഞാൻ മുതലാളിയെ കാണാൻ വരാനിരിക്കുവായിരുന്നു ! അതിനാ വിളിച്ചത് .
എങ്കിൽ താൻ എത്രയും പെട്ടെന്ന് വീട്ടിലേയ്ക്ക് വാ !
ഞാൻ പിന്നീട് പറയുന്നത് കേൾക്കാൻ നിക്കാതെ മുതലാളി പെട്ടെന്ന് ഫോൺ വെച്ചു . - ഇനി ചെന്നില്ലെങ്കിൽ മുതലാളിക്ക് നീരസമാകും.
ഞാൻ പ്രണയ താഴ് വര എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു .
വെങ്കിടി മുതലാളി എന്നോട് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് . മുതലാളി ഇപ്പോൾ വീട്ടിൽ കാണുമോ ?
വനജയുടെ മറുപടി അപ്പോൾ തന്നെ കിട്ടി.
ഏട്ടൻ പെട്ടെന്ന് വീട്ടിലോട്ട് വാ , പപ്പേട്ടൻ ഞങ്ങളുടെയെല്ലാം മുടി വെട്ടാനായി വന്നിട്ടുണ്ട്.
ഭാസ്‌കർ : വനജ എന്തിനാ ഇനി മുടി വെട്ടുന്നത് . നീളമുള്ള മുടിയാ വനജയ്ക്കു ഭംഗി .
വനജ : അയ്യേ ! എൻ്റെ മുടിയുടെ തുമ്പു മാത്രമേ പപ്പേട്ടൻ്റെ കത്രിക വെച്ച് വെട്ടു, പപ്പേട്ടൻ്റെ കൈയിലുള്ളത് വിശേഷപ്പെട്ട ഒരു കത്രികയാ.
ഭാസ്‌കർ : അതെന്തു വിശേഷപ്പെട്ട കത്രിക ?
ഗ്രൂപ്പ് ചാറ്റിംഗ് നോക്കി മൊബൈലും കൊണ്ടിരുന്നാൽ സമയം പോകുന്നതു കൊണ്ട് ഞാൻ വേഗം വെങ്കി മുതലാളിയുടെ വീട്ടിലേയ്ക്കു തിരിച്ചു. ആലപ്പുഴ ജെട്ടിയിൽ ചെന്ന് ബൈക്ക് പാർക്ക് ചെയ്തുകഴിഞ്ഞാണ് വെങ്കി മുതലാളിയുടെ വീട്ടിലേയ്ക്കു പോകാൻ ആ സമയത്തു പ്രൈവറ്റ് ബോട്ട് മാത്രമേയുള്ളൂ എന്നകാര്യം ഞാനറിയുന്നത്. ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖലയുമായി ഒരുപാടു ബന്ധമുള്ള പിഗ് ബിജുവിനെ ഞാൻ ബന്ധപെട്ടു. ബിജുവാണ് ഷിബു എന്നുപേരുള്ള സ്റ്റാർ ഹോട്ടലിലെ കള്ളു ചെത്തുകാരനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. പിഗ് ബിജുവിൻ്റെ പേരുപറഞ്ഞു വിളിച്ചയുടനെ എൻജിൻ ഘടിപ്പിച്ച വലിയ ഒരു വള്ളവുമായി ഷിബുവെത്തി. ഞാൻ വെങ്കിടി മുതലാളിയുടെ കുടുംബത്തെ പറ്റി ഗവേഷണം നടത്താൻ വന്ന ആളാണെന്നു പറഞ്ഞപ്പോൾ ഷിബുവും കുറെ കാര്യങ്ങൾ പറഞ്ഞുതന്നു. ചാണ്ടി സാറിൻ്റെ റിസോട്ടിലെ തെങ്ങുകൾ മുഴുവനും ചെത്തി കള്ളെടുക്കുന്നതു ഷിബുവാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് കൂടാതെ വേറെയും ചില സൈഡ് ബിസിനസ്സുകൾ കൂടി ഷിബുവിനുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ അനുമതി നൽകിയിട്ട് വെങ്കി മുതലാളിയുടെ ബംഗ്ലാവ് ജെട്ടിയിൽ എന്നെയിറക്കിയിട്ട് ഷിബു പോയി.
ഞാൻ ബംഗ്ളാവിൻ്റെ മുറ്റത്തു ചെല്ലുമ്പോൾ വെളുത്തുമെലിഞ്ഞ ഒരു മദ്ധ്യ വയസ്‌കൻ സൈഡിൽ നിന്നുകൊണ്ട് പങ്കജവല്ലിയമ്മയുടെ മുടി മുറിക്കുന്നു. വനജ പറഞ്ഞ പപ്പേട്ടനാണ് മുടി മുറിക്കുന്നത് എന്നുഞാൻ ഊഹിച്ചു. 'മഴവിൽ കാവടി " സിനിമയിൽ കൃഷ്ണൻകുട്ടി നായർ അഭിനയിച്ചു ഫലിപ്പിച്ച ബാർബറെയാണ് എനിക്കോർമ്മ വന്നത്. മുടി വെട്ടുന്നതിനുസമീപം വനജയുടെ കൂടെ മോഡേൺ വസ്ത്രം ധരിച്ച മറ്റൊരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. ആ സമയത്തും വനജ തൊഴുതുപിടിച്ചു എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ നടത്തുന്നുണ്ട്. കൂടെയുള്ള പെൺകുട്ടി അപ്പോഴും മൊബൈലിൽ ചാറ്റിങ്ങിൻ്റെ തിരക്കിലാണ്. ഞാൻ അവരുടെ സമീപമെത്തിയപ്പോളാണ് വെങ്കിടി മുതലാളി എന്നെ കാണുന്നത്.
മുതലാളി : താൻ വന്നോ ? ഞാൻ കരുതി ഗവേഷണമൊക്കെ മതിയാക്കി കാണുമെന്ന് !
ഇല്ല സർ , ഇടയ്ക്കു research റിപ്പോർട്ട് കാണിക്കാൻ department വരെ പോകേണ്ടിവന്നു. അതിൻ്റെ തിരക്കിലായിരുന്നു. ആ സമയം മോഡേൺ വസ്ത്രം ധരിച്ച പെൺകുട്ടി ചാറ്റിംഗ് നിർത്തി ആകാംക്ഷയിൽ എന്നെ നോക്കി.
പെൺകുട്ടി : നമ്മുടെ കുടുംബ ചരിത്രത്തെ പറ്റി ഗവേഷണം നടത്തുന്ന ആളാണോ അപ്പാ ! ഇത് ?
അതെ മോളെ !
ഞാൻ സൗഹാർദ്ദപൂർവ്വം പെൺകുട്ടിയെ നോക്കി ചിരിച്ചു.
മുതലാളി ; ഇത് ചെമ്പകവല്ലി , എൻ്റെ ഇളയ മോളാ , ചെന്നൈയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു.
ചെമ്പകവല്ലി വെങ്കിട്ടരാമനും ഞാനും പരിചയപ്പെട്ടു.
പങ്കജവല്ലിയുടെ മുടി മുറിച്ചശേഷം പപ്പേട്ടൻ വനജയുടെയും ചെമ്പകത്തിൻ്റെയും മുടി മുറിച്ചു. ആ സമയം ഞാനും വെങ്കി മുതലാളിയും സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട് അവിടെ തന്നെ ചിലവഴിച്ചു.
ഒരു കാര്യം അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പങ്കജവല്ലിയും വനജയും ചെമ്പകവും കുളിച്ചു ചന്ദനകുറിയൊക്കെ തൊട്ടതിനു ശേഷമാണ് മുടി മുറിച്ചത്. വെങ്കിടി മുതലാളിയും കുളിച്ചു ചന്ദനക്കുറിയും കുങ്കുമവും തൊട്ടിട്ടുണ്ട്. ഇത് മനസ്സിലാക്കി ഞാൻ ചോദിച്ചു.
ഇന്ന് മുടി വെട്ടാൻ ബാർബർ വരുമെന്ന കാര്യം ഇവിടെയാർക്കും അറിയില്ലായിരുന്നോ ?
മുടിവെട്ടികൊണ്ടിരുന്ന പപ്പേട്ടൻ എന്നെ രസിക്കാത്ത മട്ടിൽ നോക്കി.
പങ്കജവല്ലി : മുടി മുറിക്കേണ്ട സമയമാകുമ്പോൾ ഞങ്ങളാ പപ്പേട്ടനെ വിളിച്ചു പറയുന്നത്. വിളിക്കുന്നതിൻ്റെ അടുത്ത ദിവസം തന്നെ എത്ര തിരക്കാണെങ്കിലും പപ്പേട്ടൻ രാവിലെ ഇവിടെ കാണും !
ഞാൻ : എല്ലാവരും കുളിച്ചിട്ട് മുടി വെട്ടുന്നതുകൊണ്ടു ചോദിച്ചതാ .
മുതലാളി : പപ്പേട്ടൻ്റെ കൈയിലുള്ള വിശേഷപ്പെട്ട കത്രിക വെച്ചേ ഇവിടുള്ളവരുടെ മുടി മുറിക്കു. തിരിച്ചെന്തുർ മുരുകൻ്റെയടുത്തു പൂജിക്കുന്ന കത്രികയാ, കുളിച്ചു ശുദ്ധമായതിനു ശേഷമേ ആ കത്രിക വെച്ച് മുടി വെട്ടു.
മുടി വെട്ടികൊണ്ടിരിക്കുന്നയാൾക്ക് എൻ്റെ ചോദ്യങ്ങൾ അത്ര പിടിക്കുന്നില്ല എന്നകാര്യം മുഖ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. അമ്മയും മക്കളും മുടി വെട്ടി അകത്തുപോയപ്പോൾ വെങ്കിടി മുതലാളി മുടി വെട്ടാനായി ഇരുന്നു. ആ സമയത്താണ് എന്നെ വെങ്കിടി മുതലാളി പപ്പേട്ടന് പരിചയപ്പെടുത്തുന്നത്.
പപ്പേട്ടാ, ഇത് ഞങ്ങളുടെ കുടുംബ ചരിത്രത്തെ പറ്റി ഗവേഷണം നടത്താൻ വന്നയാളാ.
പപ്പേട്ടൻ എന്നെ നോക്കി സൗഹാർദ്ദ പൂർവ്വം ചിരിച്ചു. ഇപ്പോൾ മുഖത്തെ പേശികൾക്ക് അല്‌പം അയവ് വന്നിട്ടുണ്ട്. - പപ്പേട്ടൻ തമാശ രൂപേണ പറഞ്ഞു.
ഗവേഷണ വിഷയത്തിൽ എൻ്റെ വിശേഷപ്പെട്ട കത്രികയെ കൂടി ഉൾപെടുത്താൻ മുതലാളി ഒന്നു ശുപാർശ ചെയ്യണം.
ഇതുപറഞ്ഞിട്ട് പപ്പേട്ടൻ എന്നെ നോക്കി കണ്ണിറുക്കി.
വെങ്കി മുതലാളി : - അതൊക്കെ താൻ വിശദമായി തന്നെ പറഞ്ഞോ ! കഥകൾ കേൾക്കാൻ ഒരുപാടു ഇഷ്ടമുള്ളയാളാ ഈ നിക്കുന്നത്.
മുടി വെട്ടിയതിനുശേഷം 500 രൂപയുടെ 4 പുതിയ നോട്ടുകളാണ് മുതലാളി പപ്പേട്ടന് കൊടുത്ത്. ആദരപൂർവ്വം നോട്ടുകൾ വാങ്ങി കണ്ണിൽ വെച്ചു തൊഴുതതിനു ശേഷമാണ് പപ്പേട്ടൻ നോട്ടുകൾ പോക്കറ്റിലേയ്ക്ക് വെച്ചത്.
കാപ്പി കുടിച്ചിട്ടേ പോകാവൂ എന്നുപറഞ്ഞതിനു ശേഷം മുതലാളി കുളിക്കാനായി പോയി . എനിക്ക് കത്രികയുടെ വിശേഷം അറിയാനുള്ള ആകാംക്ഷ അടക്കാൻ സാധിച്ചില്ല .
പപ്പേട്ടാ..ഇവിടുള്ളവർ ഒരു കത്രികയോട് ഇത്രയും ആദരവ് കാണിക്കുന്നത് എന്തിനാണ് ?
പപ്പേട്ടൻ സൗഹാർദ്ദപൂർവ്വം എൻ്റെ തോളിലൂടെ കൈയിട്ടുകൊണ്ടു പറഞ്ഞു.
"അതൊരു വിശ്വ വിഖ്യാതമായ കത്രിക ആയതുകൊണ്ട് "
---------------
ഞങ്ങൾ ജെട്ടിയിലേയ്ക്ക് നടന്നു. ജെട്ടിയിൽ മഴയും വെയിലും ഏൽക്കാതിരിക്കാൻ മേൽക്കൂര സ്ഥാപിച്ചിട്ടുണ്ട്. ജെട്ടിയിലെ കോൺക്രീറ്റ് ബെഞ്ചിൽ ഞാനും പപ്പേട്ടനും ഇരുന്നു.
കായലിൽ ഒന്നുരണ്ടുപേർ വള്ളത്തിലിരുന്നു വല വീശുന്നുണ്ടായിരുന്നു. പപ്പേട്ടനെ കണ്ടു കായലിൽ വല വീശിക്കൊണ്ടിരുന്നയാൾ സൗഹാർദ്ദ പൂർവ്വം ചൂളമടിച്ചു പപ്പേട്ടൻ്റെ ശ്രദ്ധയാകർഷിച്ചു.
ഒരു തുണിയിൽ പൊതിഞ്ഞു മടിയിൽ സൂക്ഷിച്ചിരുന്ന കത്രിക എൻ്റെ കൈയിൽ തന്നിട്ട് പപ്പേട്ടൻ പറഞ്ഞു .- ഇതാണ് ഈ ജന്മത്തിൽ ഞാൻ സ്വന്തമാക്കിയ നിധി. എൻ്റെ വിശ്വവിഖ്യാതമായ കത്രിക !!!
ഞാനാ കത്രിക ആദരപൂർവ്വം ഏറ്റുവാങ്ങി പരിശോധിക്കുന്നതിനിടയിൽ പപ്പേട്ടൻ സംസാരിച്ചു തുടങ്ങി.
എൻ്റെ പൂർവികർ തിരുവിതാം കൂർ രാജാക്കന്മാരുടെ മുടിവെട്ടുകാരായിരുന്നു. ആദ്യ രാജാവായ മാർത്താണ്ഡ വർമ്മ മുതൽ എല്ലാ രാജാക്കന്മാരുടെയും മുടി വെട്ടിയിരുന്നത് ഈയൊരു കത്രിക വെച്ച് മാത്രമാണ്. ഈ കത്രികയുടെ പഴക്കം ഏകദേശം മൂന്ന് നൂറ്റാണ്ടിനപ്പുറമാണ്. തലമുറകൾ കൈമാറി ഞങ്ങളുടെ കുടുംബത്തിൻ്റെ പാരമ്പര്യ വഴികളിലൂടെയാണ് ഇത് എൻ്റെ കൈവശം എത്തിയത് .
ഇത് കേട്ടപ്പോൾ എനിക്കും തോന്നി, പപ്പേട്ടൻ്റെ കൈയിലുള്ളത് വിശ്വവിഖ്യാതമായ കത്രിക തന്നെ !!!
രാജാവിൻ്റെ മുടി മുറിക്കുന്നതിനു മുമ്പ് ഈ കത്രിക തിരിച്ചെന്തുരുള്ള മുരുകൻ്റെ നടയിൽ പൂജയ്ക്കു വയ്ക്കും. അതിനു ശേഷമേ ഈ കത്രിക വെച്ച് രാജാവിൻ്റെ മുടി മുറിച്ചിരുന്നുള്ളു. അതിനുശേഷം ഈ കത്രിക വെച്ച് മുടി മുറിക്കുന്നവർക്ക് തിരിച്ചെന്തുർ മുരുകൻ്റെ അനുഗ്രഹം കിട്ടും. രാജാവിൻ്റെ മാത്രമല്ല, രാജകൊട്ടാരത്തിലെ പ്രശസ്തരായ ആളുകളുടെ മുടി മുറിച്ച കത്രികയാ ഈ ഇരിക്കുന്നത്. - വിഖ്യാത ചിത്രകാരൻ രാജ രവിവർമ്മ, രാമയ്യൻ ദളവ, രാജ കേശവദാസ് മുതൽ അവസാനത്തെ ദിവാനായ രാമസ്വാമി അയ്യർ, പ്രശസ്‌തകളായ നർത്തകികൾ, എഴുത്തുകാർ, സംഗീതജ്ഞർ എല്ലാവരുടെയും മുടി മുറിച്ച കത്രികയാ ഈ ഇരിക്കുന്നത്. ഇത് പറയുമ്പോഴുള്ള അഭിമാന തിളക്കം ഞാൻ പപ്പേട്ടൻ്റെ കണ്ണുകളിൽ കണ്ടു. കണ്ണുകളിലെ തിളക്കത്തിൻ്റെ തീഷ്ണതയിൽ നിന്നും എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു പപ്പേട്ടന് ആ കത്രികയോടുള്ള ആത്മ ബന്ധം.
ജീവനില്ലാത്ത ഒരു വസ്തുവിന് ഒരു മനുഷ്യനിൽ ഇത്രയും സ്വാധീനം ചെലുത്തുവാൻ സാധിക്കുമോ ? . തലമുറകൾ കൈമാറി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഇപ്പോഴുള്ളവർ ഉപയോഗിക്കുമ്പോൾ ,ആ വസ്തു ഇതിനുമുൻപ് ഉപയോഗിച്ചിരുന്ന പഴയ തലമുറകളുടെ സാമീപ്യം, പുതിയ തലമുറയ്ക്ക് ആ വസ്തു ഉപയോഗിക്കുമ്പോൾ അനുഭവിക്കാൻ സാധിക്കുമോ ?
പപ്പേട്ടൻ്റെ കത്രികയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾ പൂർവ്വ പിതാമഹൻ മാരുടെ കരുതലും സംരക്ഷണവും പപ്പേട്ടന് ഇപ്പോഴും കിട്ടുന്നുണ്ട് എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. പപ്പേട്ടൻ തുടർന്ന് പറഞ്ഞത് എന്നിൽ കൗതുകമുളവാക്കി.
അച്ഛൻ മരിച്ചശേഷം സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ ഈ കത്രികയ്ക്കു വേണ്ടി മാത്രമാണ് കൂടപ്പിറപ്പുകൾ തമ്മിൽ വഴക്കിട്ടത്. ഈ കത്രിക കൈവശമിരിക്കുന്നയാൾക്കു മരിച്ചുപോയ പൂർവ്വികരുടെ കരുതലും സംരക്ഷണവും ലഭിക്കാനുള്ള ഭാഗ്യം സിദ്ധിക്കും. ഇത് കൈയിലിയുരുന്നാൽ തിരിച്ചെന്തുർ മുരുകൻ എല്ലാ ഐശ്യര്യങ്ങളും കൈയിൽ കൊണ്ടുവന്നു വെച്ച് തരും. ഇളയ അനിയൻ 25 cent സ്ഥലവും വീടും എനിക്ക് വിട്ടു നൽകാമെന്ന വാഗ്‌ദാനവുമായി വന്നു. പകരം ഈ വിഖ്യാത കത്രിക അവനു വിട്ടു കൊടുക്കണം. - ഞാൻ സമ്മതിച്ചില്ല !!!.
പപ്പേട്ടൻ്റെ ഈ സംസാരം കേട്ടുകൊണ്ടാണ് ബോട്ട് ഡ്രൈവർ മോനച്ചൻ ജെട്ടിയിൽ ഞങ്ങൾ ഇരുന്നതിനു സമീപത്തേക്കു വന്നത്. മോനച്ചൻ പപ്പേട്ടൻ പറഞ്ഞതിന് മറുപടി എന്നപോലെ പറഞ്ഞു.
25 cent സ്ഥലവും വീടും ഒരു പഴഞ്ചൻ കത്രികയ്ക്കു വേണ്ടി ഉപേക്ഷിച്ച പപ്പേട്ടൻ പോഴനാണെന്നു ഞാൻ പറയും.
മോനച്ചൻ പറഞ്ഞത് പപ്പേട്ടന് ഇഷ്ടപ്പെട്ടില്ല. പപ്പേട്ടൻ പെട്ടെന്നുതന്നെ എൻ്റെ കൈയിലിരുന്ന കത്രിക വാങ്ങി തുണിസഞ്ചിയിലിട്ടു ഭദ്രമായി മടിക്കുത്തിൽ വെച്ചു.
പപ്പേട്ടൻ :- ഞാനും മോനച്ചനും തമ്മിൽ ചേരില്ല കുഞ്ഞേ , പണ്ട് ഞാനിവൻ്റെ മുടി വെട്ടി കൊടുക്കുമായിരുന്നു. ഒരിക്കൽ ഇവൻ്റെ മുടി വെട്ടിയപ്പോൾ എൻ്റെ വിഖ്യാത കത്രികയുടെ ആണി ഇളകി തെറിച്ചുപോയി. ആണി തപ്പിയെടുക്കാൻ ഞാൻ ഒരുപാടു ബുദ്ധിമുട്ടി. കത്രിക നന്നാക്കണമെങ്കിൽ തിരിച്ചെന്തുരുള്ള ബ്രഹ്മചാരിയായ കൊല്ലൻ്റെ അടുത്തുതന്നെ കൊണ്ടുപോണം. അതാ തലമുറകളായി പിന്തുടരുന്ന പതിവ്. നന്നാക്കിയ ശേഷം തിരിച്ചെന്തുർ ആണ്ടവൻ്റെയടുത്തു പൂജിച്ച ശേഷമേ പിന്നെ കത്രിക ഉപയോഗിക്കാൻ പാടുള്ളു. അതാ നിയമം. - അതുകൊണ്ടു എൻ്റെ വിശേഷ പെട്ട കത്രിക വെച്ച് കത്രികയിൽ വിശ്വാസമുള്ളവരുടെ മുടി മാത്രമേ ഞാൻ വെട്ടു.
മോനച്ചൻ :- പിന്നേ , പപ്പേട്ടൻ വിശേഷ കത്രിക കൊണ്ട് എൻ്റെ മുടി വെട്ടാത്തതുകൊണ്ട് എൻ്റെ തല മുഴുവൻ കാട് കേറി കിടക്കുവാ. കണ്ടില്ലേ! മോനച്ചൻ സ്വന്തം മുടിയിൽ കൂടി കൈ ഓടിച്ചുകൊണ്ടു പറഞ്ഞു.
മുതലാളി കുളിച്ചിട്ടു വന്നിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും ബംഗ്ലാവിലോട്ടു ചെല്ലാൻ പറഞ്ഞു. കാപ്പി കഴിക്കാൻ. - ഇതുപറഞ്ഞുകൊണ്ടു മോനച്ചൻ ബോട്ടിനെ മൂടിയിട്ടിരുന്ന പടുത പൊക്കി ബോട്ടിനുള്ളിൽ കയറി. ബോട്ടിനെ മൂടി കിടന്നിരുന്ന തറപ്പോള ചുരുട്ടി മുകളിലെ ഹുക്കിൽ കെട്ടിയിടുന്ന ജോലി മോനച്ചൻ തുടർന്നപ്പോൾ ഞാനും പപ്പേട്ടനും കൂടി ബംഗ്ലാവിലേയ്ക്ക് നടന്നു.
--------------------
4
രാജ കേശവദാസ്
വീട്ടിലെത്തിയ ശേഷമാണ് ഞാൻ വാട്ട്സ് ആപ് ഓപ്പൺ ചെയ്തത്. പ്രണയ താഴ് വരയിൽ വനജയും ഭാസിയും തമ്മിലുള്ള ചാറ്റ് നീളത്തിൽ കിടപ്പുണ്ടായിരുന്നു. പപ്പേട്ടൻ്റെ കത്രികയുടെ വിശേഷങ്ങൾക്ക് ശേഷമാണ് അവരുടെ പ്രണയ സല്ലാപങ്ങൾ തുടങ്ങിയത്. എനിക്കതു വായിക്കാൻ വലിയ താൽപ്പര്യം തോന്നിയില്ല. കല്യാണം ഉറപ്പിച്ചപ്പോഴേ വനജയ്ക്ക് പേടി തുടങ്ങിയിരിക്കുന്നു. എടുത്തുകൊണ്ടിരിക്കുന്ന പല നൊയമ്പുകളും വ്രതങ്ങളും മുടങ്ങുമല്ലോ എന്നോർത്തായിരുന്നു വനജയ്ക്ക് ആശങ്ക.
കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉടനെ വേണ്ട എന്ന് വനജ
അതെന്താ ? എന്ന് ഭാസി .
എനിക്ക് ടീച്ചറായി കുറച്ചു നാളെങ്കിലും ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിപ്പിക്കണം എന്നാഗ്രഹമുണ്ട്. ജോലി കിട്ടാൻ ഞാനൊരു നോയമ്പ് എടുക്കുന്നുണ്ട്. അത് കഴിഞ്ഞിട്ട് മതി കുട്ടികൾ.
കല്യാണം കഴിഞ്ഞു പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഭാസി ഇട്ടപ്പോൾ വനജ കുറെ അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളുമാണ് പോകാൻ തീരുമാനിച്ചത്. ആവശ്യത്തിന് ഭക്തിയൊക്കെ എല്ലാവർക്കും നല്ലതു തന്നെയാണ്. വനജയുടേത് അമിതമായ ഭക്തി തന്നെയാണ്. എപ്പോഴും വ്രതവും നൊയമ്പുകളും മന്ത്രവും. സ്വന്തം അമ്മയായ പങ്കജ വല്ലിയുടെ സ്വഭാവം വനജയ്ക്കു അതേ പോലെ കിട്ടിയിരിക്കുന്നു. വനജയുടെ അനുജത്തി ചെമ്പകവും ഇങ്ങനെയായിരിക്കുമോ ?
*****************
രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം. വെങ്കിടി മുതലാളിയുടെ ഫോൺ വിളിയാണ് എന്നെ ഉണർത്തിയത്.
ഇന്ന് താൻ ഫ്രീയാണെങ്കിൽ എനിക്കൊരു സഹായം ചെയ്യണം !
ഞാൻ ഫ്രീയാണ് , എന്താണെന്നു സാറ് പറഞ്ഞോ ?
താനും മോനച്ചനും കൂടി ഗുരുവായൂർ വരെ ഒന്ന് പോകണം. ആഡിറ്റോറിയം കണ്ടു ബോധ്യപ്പെടണം. നല്ല പാചകക്കാരെ ഏർപ്പാടാക്കണം. ക്യാമറയുടെ കാര്യങ്ങൾ താൻ തന്നെ ഏറ്റോണം. ലൈവ് സ്ട്രീമിംഗ് എറണാകുളം പാർട്ടിയെ ഏൽപ്പിച്ചാൽ മതി.
ഞാൻ റെഡിയായി അങ്ങോട്ട് വരാം .
വേണ്ട , താൻ റെഡിയായി ഹൈവേയിൽ വന്നു നിക്ക്. മോനച്ചൻ വണ്ടിയുമായി വരും. വേറെ എന്ത് വേണമെന്ന് ഞാൻ വിളിച്ചു പറയാം.
ഞാൻ അപ്പോൾ തന്നെ പ്രണയ താഴ് വരയിൽ മെസ്സേജ് ഇട്ടു . "ഞാനും മോനച്ചൻ ചേട്ടനും ഗുരുവായൂർക്ക് പോകുന്നു. സദ്യക്ക് എത്രകൂട്ടം കറികൾ വേണമെന്ന് രണ്ടുപേരും കൂടി ആലോചിക്ക്, പായസത്തിൻ്റെ കാര്യം കൂടി തീരുമാനിച്ചോ, പാചകക്കാരനെ കാണുന്നതിന് മുൻപ് ഒന്നുകൂടി മെസ്സേജ് വിടാം"
എൻ്റെയും ഭാസിയേട്ടൻ്റെയും പേരിൽ ഓരോ തൃകൈ വെണ്ണ ഗുരുവായൂരപ്പന് നടത്തിയേക്ക് എന്ന് പറഞ്ഞുകൊണ്ട് വനജ അപ്പോൾ തന്നെ മെസ്സേജ് ഇട്ടു.
ഞാൻ അമ്പലത്തിലോട്ടു പോകില്ല , ഉച്ച ഭക്ഷണം മീനും ഇറച്ചിയും കൂട്ടിയായിരിക്കും. അതുകൊണ്ടു വഴിപാടൊക്കെ കല്യാണം കഴിഞ്ഞിട്ട് രണ്ടുപേരും കൂടി പോയി നടത്തിയാൽ മതി.
ഞാൻ അപ്പോൾ തന്നെ മൊബൈൽ ഡേറ്റ ഓഫാക്കി.
കൃത്യ സമയത്തുതന്നെ മോനച്ചൻ ചേട്ടൻ കഞ്ഞിക്കുഴിയിൽ എത്തി. ഞങ്ങൾ ഗുരുവായൂർ ലക്ഷ്യമാക്കി നീങ്ങി.
എനിക്കെന്തെങ്കിലും കഴിക്കണം . എറണാകുളം കഴിയട്ടെ . മോനച്ചൻചേട്ടൻ എന്തെങ്കിലും കഴിച്ചാരുന്നോ ?
ബംഗ്ലാവിൽ ചെന്നപ്പോൾ പങ്കജവല്ലിയമ്മ ചായ തന്നു. കൂടെ ഏത്തപ്പഴം പുഴുങ്ങിയതും.
തനിക്കു ഇന്നുതന്നെ വീട്ടിലെത്തണോ ?
പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ല, എന്താ ചേട്ടാ ?
വനജ കുഞ്ഞു ഗുരുവായൂർ അമ്പലത്തിൽ വഴിപാടിന് ഒരു കുറിപ്പടി തന്നിട്ടുണ്ട്. അത് നടത്തണമെങ്കിൽ വെളുപ്പിനെ അമ്പലത്തിൽ പോകണം.
എന്നോട് വഴിപാടിൻ്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞു കളഞ്ഞതാ !
സത്യം പറഞ്ഞാ , അമ്മയ്ക്കും മകൾക്കും ഭക്തി മൂത്തു ഭ്രാന്താകുവോ എന്നാ എൻ്റെ പേടി. പങ്കജവല്ലിയമ്മയുടെ ഭക്തി മുഴുവൻ കിട്ടിയിരിക്കുന്നത് വനജ കുഞ്ഞിനാ, കല്യാണം കഴിഞ്ഞും ഇത് തുടരാനാണ് പരിപാടിയെങ്കിൽ ചെറുക്കൻ വിഷമിച്ചുപോകും.
മോനച്ചൻ ചേട്ടൻ്റെ ബന്ധുക്കളൊക്കെ ഇപ്പോഴും തിരിച്ചെന്തുര് ഉണ്ടോ ?
അത് ശരി , അപ്പോൾ എന്നെയും ഒരു ഗവേഷണ വിഷയമാക്കിയല്ലേ?
മോനച്ചൻ തമാശ പറഞ്ഞപോലെ ചിരിച്ചു. - എൻ്റെ ബന്ധുക്കൾ ഇപ്പോഴും കൂടുതലുള്ളത് തിരിച്ചെന്തുര് തന്നെയാ ! അടുത്തപോക്കിന് താൻ കൂടി കാണുമെന്നു വെങ്കി മുതലാളി എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. അന്ന് എൻ്റെ ബന്ധുക്കളെയൊക്കെ തനിക്ക് പരിചയപ്പെടുത്തി തരാം. തൻ്റെ ഗവേഷണത്തെ ചിലപ്പോൾ അവർക്കും സഹായിക്കാൻ പറ്റിയേക്കും.
മോനച്ചൻ ചേട്ടന് തമിഴ് വായിക്കാനറിയാമോ ?
എനിക്ക് സംസാരിക്കാൻ മാത്രമേ അറിയൂ, എൻ്റെ അപ്പച്ചിയുടെ മകൾക്ക് തമിഴ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ഉണ്ട്. തനിക്ക് അവളുടെ സഹായം ലഭിക്കാൻ ഞാൻ വേണ്ടത് ചെയ്യാം , പോരേ ?
അത് മതി , എനിക്ക് വെങ്കി മുതലാളിയുടെ കുടുംബ ലൈബ്രറി ഒന്ന് പരിശോധിക്കണം. അത് മാത്രമാണ് എൻ്റെ യാത്രയുടെ ഉദ്ദേശ്യം.
ചരിത്രങ്ങൾ ഒരുപാടു ഉറങ്ങിക്കിടക്കുന്ന മണ്ണാണ് തിരിച്ചെന്തുർ. അത് തനിക്കവിടെ ചെന്ന് എല്ലാം കാണുമ്പോൾ ബോധ്യപ്പെടും.
*************
എൻ്റെ മനസ്സ് ചിന്തകളുടെ ലോകത്തു മുഴുകാൻ തുടങ്ങിയപ്പോൾ വണ്ടിയിൽ മൗനം തളം കെട്ടി. മോനച്ചൻ ചേട്ടൻ വണ്ടിയിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.
"ചാരം ധരിച്ചു, കൈയിൽ വേലും പിടിച്ചു, ഭിക്ഷാം ദേഹി നീ ഊരളന്നു"
യേശുദാസ് പാടിയ മുരുകൻ ഭക്തി ഗാനത്തിൽ ലയിച്ചു പതുക്കെ കണ്ണുകളടച്ച ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഇന്നോവ പാർക്ക് ചെയ്തതിനു ശേഷമാണ് മോനച്ചൻ ചേട്ടൻ എന്നെ വിളിച്ചുണർത്തിയത്.
-------------------
ഭക്ഷണത്തിനു ഓർഡർ കൊടുത്തിട്ട് ഇരിക്കുന്ന സമയത്തു ഞാൻ സംസാരത്തിനു തുടക്കമിട്ടു.
മോനച്ചൻ ചേട്ടൻ്റെ അച്ഛൻ്റെ അപ്പൂപ്പൻ്റെ അപ്പുപ്പൻ രാജ കേശവദാസ് നയിച്ച തിരുവിതാം കൂർ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു എന്ന കാര്യം പപ്പേട്ടനാ എന്നോട് പറയുന്നത്. കേശവദാസിനെ പറ്റി സംസാരിക്കുമ്പോൾ മുതലാളിയുടെയും പപ്പേട്ടൻ്റെയും മോനച്ചൻ ചേട്ടൻ്റെയും മനസ്സിൽ ഇപ്പോഴുമുള്ള ആരാധന കലർന്ന ഒരുതരം വിധേയത്വം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കന്യാകുമാരിയിലുള്ള കേശവദാസിൻ്റെ കുടുംബവുമായി ഇപ്പോഴും നിങ്ങൾ ബന്ധം പുലർത്തുന്നുണ്ടോ ?
ഗൗരവമുള്ള കാര്യം സംസാരിക്കാൻ തയ്യാറെടുക്കുന്നത് പോലെ മോനച്ചൻ ചേട്ടൻ അൽപ സമയം മൗനിയായി.
കേശവപിള്ള അദ്ദേഹത്തെ കൊല്ലുന്നത് 1799 -ലാണ് . ധർമ്മരാജാവിൻ്റെ മരണത്തോടെ അധികാരത്തിലേറ്റ മാർത്താണ്ഡവർമ്മ മൂന്നാമന് കേശവപിള്ളയുടെ മരണത്തെ കുറിച്ചന്വേഷിക്കാൻ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. കേശവ പിള്ളയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് തോന്നിയത് മെക്കാളെ പ്രഭുവിന് മാത്രമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കേശവദാസ് ചെയ്തുകൊടുത്ത സേവനങ്ങൾക്കുള്ള പ്രതിഫലമായി വേണമെങ്കിൽ ആ അന്വേഷണത്തെ കണക്കാക്കാം.
കേശവദാസിനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തിയവർ ഒന്നുകൂടി ആലോചിക്കണമായിരുന്നു എങ്ങനെ കേശവദാസിൻ്റെ കൈയിൽ ഇത്രയും സമ്പത്തു വന്നുചേർന്നു എന്നകാര്യം. ടിപ്പുവിൻ്റെ മരണശേഷം മലബാറിലെ നാട്ടുരാജ്യങ്ങൾക്ക് ഹൈദറിൻ്റെ പിടിച്ചടക്കലുകൾക്കു മുൻപുള്ള അധികാരങ്ങൾ തിരിച്ചുകൊടുക്കുന്നതിന് ഈസ്റ്റ് ഇന്ത്യ കമ്പനി നിയോഗിച്ചത് രാജ കേശവദാസിനെ ആയിരുന്നു. സാമൂതിരിയുടെ രാജ്യമാണ് ഹൈദറും ടിപ്പുവും കൂടി പിടിച്ചെടുത്തത്, അത് തിരിച്ചു സാമൂതിരി കോവിലകങ്ങൾക്ക് കൊടുക്കേണ്ട ചുമതലയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി കേശവദാസിനെ ഏൽപ്പിക്കുന്നത്. അവിടെ പുതിയ നാട്ടുരാജ്യങ്ങൾക്കുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുക്കേണ്ടുന്ന കപ്പം എത്രയാണെന്ന് തീരുമാനിക്കാനുള്ള അധികാരവും കേശവദാസിനായിരുന്നു. സ്വാഭാവികമായും നാട്ടുരാജ്യങ്ങൾ കേശവദാസിന് കൈക്കൂലി കൊടുത്തുകാണും. അതെങ്ങനെ തിരുവിതാംകൂറിൽ രാജ്യദ്രോഹമാകും. തിരുവിതാംകൂറിലെ ഒരു നാട്ടുരാജാവിൽ നിന്നല്ല കേശവദാസ് പാരിദോഷികം സ്വീകരിച്ചത്. കേശവദാസിന് തിരുവിതാംകൂറിനോടും ശ്രീ പദ്‌മനാഭനോടും കൂറ് കാണിച്ചാൽ മതിയായിരുന്നു. സാമൂതിരിയുടെ നാട്ടിലെ രാജാക്കൻമാർക്ക് വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി ഏൽപിച്ച ഒരു ജോലി ചെയ്യമ്പോൾ വാങ്ങുന്ന പാരിദോഷികം എങ്ങനെ തിരുവിതാംകൂറിൽ രാജ്യദ്രോഹമാകും. അഥവാ കേശവദാസ് തെറ്റ് ചെയ്തെങ്കിൽ ഈസ്റ്റ് ഇന്ത്യ കമ്പനി അല്ലേ കേശവദാസിനെ വിചാരണ ചെയ്യേണ്ടത്. അവിടെയും കേശവദാസ് ഒരു മണ്ടത്തരം കാണിച്ചു . കിട്ടിയ സമ്പത്തു മുഴുവനും തിരുവിതാംകൂറിൽ ചിലവഴിച്ചു. രണ്ടു കപ്പലുകൾ വാങ്ങി തിരുവിതാംകൂർ രാജ്യത്തിൻ്റെ സമ്പത്തു ഉയർത്താൻ വേണ്ടി തിരുവിതാം കൂറിൽ നിക്ഷേപിച്ചു. ഞങ്ങൾ ഇപ്പോഴും 100 % വിശ്വസിക്കുന്നു. ശ്രീ പദ്മനാഭൻ്റെ മണ്ണിൽ ഒരു രാജ്യ ദ്രോഹവും കേശവപിള്ള അദ്ദേഹം ചെയ്യില്ല. രാജാവ് ദാനമായി കൊടുത്ത പൈസയല്ലാതെ ഒരണ പോലും കേശവപിള്ള അദ്ദേഹം ആരോടും വാങ്ങിയിട്ടില്ല.
തലമുറ പലതു കഴിഞ്ഞെങ്കിലും രാജകുടുംബം ചെയ്‌ത വലിയൊരപരാധം എത്ര ആഴത്തിലാണ് ഇവരുടെയൊക്കെ മനസ്സിൽ വേരൂന്നി കിടക്കുന്നത്. ഇന്ത്യയെ കീറി മുറിച്ചപ്പോൾ ഉണ്ടാക്കിയ മുറിപ്പാടുകൾ ഇപ്പോഴും ഉണങ്ങാതെ ഇന്ത്യ- പാക് അതിർത്തി ഗ്രാമങ്ങളിലെ പുതു തലമുറയുടെ മനസ്സിൽ നീറി കിടക്കുന്നതുപോലെ !.
ചില സംഭവങ്ങൾ അങ്ങനെയാണ്, തലമുറകൾ പലതു കഴിഞ്ഞാലും പകയായി മനസ്സിൽ കിടക്കും. മനസ്സിൽ നിന്നും മനസ്സിലേയ്ക്ക് ആ പക കൈമാറ്റം ചെയ്യപ്പെടും. കാലം കഴിയുംതോറും പകയുടെ കനലുകൾ ഇളം തലമുറയുടെ മനസ്സിൽ ഉമി തീ പോലെ കിടന്നുനീറും. തലമുറകൾ എത്ര കടന്നുപോയിരിക്കുന്നു, 1799 ൽ നടന്ന ഒരു സംഭവം അടുത്ത തലമുറയിലേയ്ക്ക് ഈ കുടുംബങ്ങൾ കൈമാറ്റം ചെയ്‌തു കൊണ്ടിരിക്കുന്നത് എത്ര കരുതലോടെയാണ്. 2016 ൽ ജീവിച്ചിരിക്കുന്ന പുതു തലമുറയിലെ ഒരംഗം എത്ര അനായാസമാണ് സംഭവങ്ങൾ വിശദീകരിച്ചു തന്നത്. അപ്പോൾ 1799 ൽ നടന്ന ഒരു സംഭവം എത്ര ആഴത്തിൽ ഇവരുടെയൊക്കെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവണം.
***********
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ മോനച്ചൻ വീണ്ടും സംസാരിച്ചുതുടങ്ങി.
1789 ലെ ടിപ്പുവിൻ്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വെച്ച് തിരുവിതാം കൂർ സൈന്യം എതിരിട്ട് തോൽപിച്ചത് കേശവദാസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. തിരുവിതാം കൂറിലെ സൈന്യത്തെ നയിക്കാൻ കേശവദാസ് ഇല്ലായിരുന്നു എങ്കിൽ തിരുവിതാംകൂർ തന്നെ നാമാവിശേഷമായി പോകുമായിരുന്നു.
ആർകാട് നവാബ് വെറുമൊരു പാവയാണെന്നും മൈസൂറിൻ്റെ സൈനിക ശക്തി തിരുവിതാംകൂറിനു കൊടിയ വിപത്തായി തീരുമെന്നും 1783 ൽ തന്നെ കേശവദാസ് മനസ്സിലാക്കി. ഇനിയങ്ങോട്ട് ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരിക്കും എന്നകാര്യം കേശവദാസിൻ്റെ സൂക്ഷ്‌മ ബുദ്ധി മനസ്സിലാക്കി തുടങ്ങുകയായിരുന്നു. കേശവദാസ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി നയതന്ത്ര ബന്ധം ആരംഭിച്ചുതുടങ്ങി. അതിൻ്റെ ഫലമായി 1784 ലെ മംഗലാപുരം ഉടമ്പടിയുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സുഹൃത്തും ബന്ധുവുമാണെന്നു പ്രഖ്യപിക്കപ്പെട്ടു. തിരുവിതാംകൂറിൻ്റെ പൂർണ്ണ സ്വതന്ത്ര്യം ഈസ്റ്റ് ഇന്ത്യ കമ്പനിയെ കൊണ്ട് അംഗീകരിപ്പിക്കാൻ മംഗലാപുരം ഉടമ്പടിയിലൂടെ കേശവദാസിന് കഴിഞ്ഞു. മൈസൂരുമായി യുദ്ധം ഒഴിവാക്കാൻ സാധ്യമല്ല എന്ന കാര്യം കേശവദാസിന് ഉറപ്പായിരുന്നു.
എന്നാൽ 1790 ലെ തൻ്റെ പരാജയത്തിന് പകരം വീട്ടാൻ ടിപ്പു വീണ്ടും നെടുംകോട്ട ആക്രമിച്ചു. തിരുവിതാംകൂറിൻ്റെ ചിലവിൽ നെടുംകോട്ടയിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം കൂടുതൽ സഹായങ്ങളൊന്നും തിരുവിതാംകൂർ സൈന്യത്തിന് ചെയ്‌തു കൊടുത്തില്ല. തിരുവിതാംകൂർ പരാജയപ്പെട്ടു. അവിടെയും കേശവപിള്ള പതറിയില്ല. കേശവപിള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പൂർണ്ണമായി വിശ്വാസത്തിൽ എടുത്തിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ആലുവ പുഴയുടെ തീരത്തു ഒരുക്കി നിർത്തിയിരുന്ന സൈന്യത്തിൻ്റെ ഇരട്ടി സൈന്യത്തെ കേശവപിള്ള ആലപ്പുഴയിൽ ഒരുക്കി നിർത്തിയിരുന്നു.
കുളച്ചിൽ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് തടവിലാക്കിയ ഡിനലോയി (Eustachius Bendedictus de Lannoy) പിന്നീട് മാർത്താണ്ഡ വർമ്മയുടെ വിശ്വസ്തനായി മാറി. തിരുവിതാം കൂറിനോടുള്ള കൂറ് ഡിനലോയിയെ തിരുവിതാംകൂർ സൈന്യത്തിൻ്റെ വലിയ കപ്പിത്താനാക്കി മാറ്റി. ഈ ഡിനലോയിയാണ് കേശവപിള്ള അദ്ദേഹത്തെ സൈനിക തന്ത്രങ്ങൾ പഠിപ്പിക്കുന്നത്. ഫ്രഞ്ച് , പോർട്ടുഗീസ് , ഇംഗ്ലീഷ് മുതലായ യൂറോപ്പ്യൻ ഭാഷകൾ കേശവപിള്ള അഭ്യസിക്കുന്നത് ഡിനലോയിയിൽ നിന്ന് തന്നെയാണ്. കേശവപിള്ളയും ഡിനലോയിയും തമ്മിൽ അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു.
വടക്ക് സാമൂതിരിയുടെ ശക്തി ക്ഷയിച്ചപ്പോൾ തന്നെ തിരുവിതാംകൂർ വടക്കു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. തിരുവിതാംകൂറിനു ശക്തമായ ആക്രമണത്തെ നേരിടേണ്ടി വന്നാൽ അത് വടക്ക് നിന്നായിരിക്കും എന്ന് ഡിനലോയി കണക്കുകൂട്ടി . അങ്ങനെ സംഭവിച്ചാൽ ആലപ്പുഴയെ എങ്ങനെ ഒരു സൈനിക കേന്ദ്രമാക്കി മാറ്റണം എന്നതിൻ്റെ രേഖാചിത്രം ഡിനലോയി അന്നേ വരച്ചിട്ടിരുന്നു. 1777 ൽ ഡിനലോയി മരിച്ചെങ്കിലും ടിപ്പുവിൻ്റെ ആക്രമണ സമയത്തു കേശവദാസിന് സഹായകമായത് ഡിനലോയി വരച്ചിട്ട സൈനിക തന്ത്രങ്ങൾ അടങ്ങിയ രേഖ ചിത്രങ്ങൾ ആയിരുന്നു.
ഡിനലോയി ആവിഷ്‌കരിച്ചു വെച്ചിരുന്ന സൈനിക തന്ത്രത്തിലെ പ്രധാന സൈനിക താവളം ആലപ്പുഴയായിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിൻ്റെ ഒരു മാതൃക ആലപ്പുഴയിൽ കൂടി നിർമ്മിക്കുക. ഇതാണ് തിരുവിതാംകൂർ എന്ന് ശത്രുക്കളെ തെറ്റി ധരിപ്പിക്കുക. ടിപ്പുവിൻ്റെ ആക്രമണ ഭീഷിണി ഉണ്ടായപ്പോൾ തന്നെ കേശവദാസ് ആലപ്പുഴയിൽ കോമേഴ്സൽ കനാലിൻ്റെ പണി തുടങ്ങിയിരുന്നു. കായലിനെയും കടലിനെയും തമ്മിൽ ബന്ധിപ്പിച്ചു നേർ രേഖ പോലെ കിടക്കുന്ന ഈ കനാൽ കടന്നുവേണമായിരുന്നു ടിപ്പുവിന് തിരുവിതാംകൂറിൽ പ്രവേശിക്കാൻ. കോമേഴ്സൽ കനാൽ പണിതു തുടങ്ങിയത് തിരുവിതാംകൂറിൻ്റെ രക്ഷയ്ക്കായാണ്. വലിയ ആനകൾ വീണാൽപ്പോലും കയറാൻ കഴിയാത്തവിധമായിരുന്നു ഈ കനാലിൻ്റെ നിർമ്മിതി.
അന്നത്തെ കാലത്തു കോമേഴ്സൽ കനാലിൻ്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ (കരപ്പുറം) താമസിച്ചിരുന്ന ജനങ്ങൾക്ക് കൊച്ചി രാജ്യത്തോട് ചേരാനായിരുന്നു താൽപ്പര്യം. ഏറ്റവും രസകരമായ വസ്തുത തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കരപ്പുറം എന്നുപറയുന്ന സ്ഥലത്തിന് യാതൊരു അവകാശ വാദവും ഉന്നയിച്ചിരുന്നില്ല എന്നതാണ്. അതുകൊണ്ടാണ് അന്നത്തെ കാലത്തു ഈസ്റ്റ് ഇന്ത്യ കമ്പനി കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങളെ "No Man's Land" എന്നു വിശേഷിപ്പിച്ചത്. പക്ഷെ ടിപ്പുവിൻ്റെ ആക്രമണ സമയത്തു കരപ്പുറത്തു താമസിച്ചിരുന്ന ജനങ്ങൾക്ക് മനസ്സിലായി ടിപ്പു ആലുവ പുഴ കടന്നുവന്നാൽ തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ഒരിക്കലും കൊച്ചി രാജാവിന് കഴിയില്ല എന്നകാര്യം. അവർ തിരുവിതാം കൂറിൽ അഭയം തേടി. ഇപ്പോഴും കരപ്പുറത്തെ പുരാതന തറവാടുകളിൽ ചെന്ന് പഴയ കഥകൾ തിരഞ്ഞാൽ ഒരു പലായനത്തിൻ്റെ കഥ പുതു തലമുറയിലെ ചിലരെങ്കിലും ഓർത്തു പറയാതിരിക്കില്ല. ടിപ്പുവിൻ്റെ പടയോട്ടത്തെ ഭയന്ന് അവരുടെ പൂർവികർ തങ്ങളുടെ വിലപിടിച്ച വസ്തുവകകൾ തറവാടിൻ്റെ ഒരു കോണിൽ കുഴിച്ചിട്ട ശേഷം തിരുവിതാംകൂറിൻ്റെ സംരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത കഥകൾ.
എന്തുകൊണ്ടായിരുന്നു കരപ്പുറത്തെ "No Man's Land" എന്ന് ബ്രിട്ടീഷുകാർ വിളിക്കാൻ കാരണം ?
ആധുനിക തിരുവിതാംകൂർ ഉദയം ചെയ്യുന്നതിനുമുമ്പ് കരപ്പുറം എന്ന പ്രദേശം ഉണ്ടായിരുന്നില്ല. സാമൂതിരിയുടെ രാജ്യവും കൊച്ചിയും ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കരപ്പുറം എന്ന ഭൂപ്രദേശം അറബിക്കടലിനും വേമ്പനാട്ട് കായലിനും ഇടയിലായി ഉടലെടുക്കുന്നത്. അതിനുമുൻപ് അറബിക്കടലിൻ്റെ കിഴക്കേ അതിർത്തി ഇപ്പോൾ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ചില പ്രദേശങ്ങൾ ആയിരുന്നു. ഒരുപക്ഷെ മുസരീസ് തുറമുഖത്തെ തകർത്തു തരിപ്പണമാക്കിയ ഒരു വൻ പ്രളയത്തിൻ്റെ ബാക്കിപത്രമായി കടൽ ദാനമായി തന്ന ഒരു ഭൂപ്രദേശമാകാം കരപ്പുറം എന്ന പേരിൽ അറിയപ്പെടുന്ന ഭൂപ്രദേശങ്ങൾ.
വലിയ പടയോട്ടങ്ങളോ രക്തപുഴ ഒഴുകുന്ന യുദ്ധങ്ങളോ ഈ പ്രദേശങ്ങളിൽ നടന്നതായി ചരിത്രം പറയുന്നില്ല. പഴയ തലമുറയിലെ ചില ആളുകൾ ടിപ്പുവിൻ്റെ പടയോട്ടം ഈ കരയിൽ നടന്നതായി പറയുന്നുണ്ട്. ടിപ്പുവിൻ്റെ പട ആലുവ പുഴ കടന്നു വടക്കോട്ട് വന്നിട്ടില്ല. ആകെ കരപ്പുറത്തു നടന്ന രക്തം ചിന്തിയ വിപ്ലവം പുന്നപ്ര -വയലാർ സമരമാണ്. താങ്കൾ കരപ്പുറത്തെ പറ്റിയും ഒരു ഗവേഷണം നടത്തിനോക്കൂ . 700 വർഷത്തെ പ്രായമേ കരപ്പുറം ഉൾപ്പെടുന്ന പ്രദേശത്തിന് കാണൂ , മനുഷ്യവാസം ഉണ്ടായതിനുശേഷം ഒരു 500 വർഷത്തെ ചരിത്രമേ കരപ്പുറത്തിനു പറയാൻ ഉണ്ടാകൂ. അതുകൊണ്ടാണ് കൊച്ചിയും തിരുവിതാംകൂറും കരപ്പുറത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കാതിരുന്നത്.കാരണം അവകാശവാദം ഉന്നയിക്കാൻ മാത്രം സമ്പന്നമായിരുന്നില്ല അന്ന് കരപ്പുറം ഉൾപ്പെട്ട പ്രദേശങ്ങൾ. അറുപതു ശതമാനത്തിലധികം പ്രദേശങ്ങളും ചതുപ്പു നിലങ്ങളായിരുന്നു, വാസ യോഗ്യമല്ലാത്ത വിധം ഉപ്പ് നിറഞ്ഞ പ്രദേശങ്ങൾ. അതുകൊണ്ടായിരിക്കും കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങൾക്കായി ആരും അവകാശവാദം ഉന്നയിക്കാതിരുന്നത്. കരപ്പുറത്തിൻ്റെ സാദ്ധ്യതകൾ ആദ്യമായി മനസ്സിലാക്കിയത് തിരുവിതാംകൂർ ദിവാനായിരുന്ന കേശവദാസ് ആയിരുന്നു. അതുകൊണ്ടു തന്നെ കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങൾ കേശവദാസിന് തീറെഴുതി കൊടുക്കാൻ മാർത്താണ്ഡവർമ്മ രണ്ടാമന് പദ്ധതിയുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് കേശവദാസിൻ്റെ ശത്രുക്കൾ കരപ്പുറം കൊച്ചിക്കു തീറെഴുതി എന്ന കള്ള ഉടമ്പടി ഉണ്ടാക്കിയത്. ഈ കാര്യങ്ങൾക്ക് എത്രമാത്രം സത്യം ഉണ്ടെന്നറിയില്ല. പക്ഷെ കേശവദാസിൻ്റെ മരണശേഷം ഈ സംഭവങ്ങൾ ഒരു ഗോസ്സിപ്പായി ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു .
*******
കോമേഴ്സൽ കനാൽ ഡിനലോയി ആവിഷ്‌കരിച്ചു വെച്ചിരുന്ന സൈനിക തന്ത്രത്തിലെ പ്രധാന നിർമ്മിതി ആയിരുന്നു. ആക്രമണ സമയത്തു കാനാലിനെ ആനകളെ പിടിക്കുന്ന ചതി കുഴികളാക്കി, കിടങ്ങുകളാക്കി മാറ്റുക. ഒളിപ്പോരാട്ടം നടത്തി ശത്രുക്കളെ ചിതറിക്കുക. കോമേഴ്സൽ കനാലിന് തെക്കുഭാഗത്തുള്ള എല്ലാ തോടുകളും കുളങ്ങളും ചതി കുഴികളാക്കി മാറ്റുക. ആലപ്പുഴയ്ക്ക് കിഴക്കുള്ള ചതുപ്പു നിലങ്ങളിലേയ്ക്ക് ശത്രുസൈന്യത്തെ വഴിതെറ്റിച്ചു കയറ്റുക. അങ്ങനെ സാധിച്ചാൽ പിന്നെ എല്ലാം എളുപ്പമായിരുന്നു. മട പൊട്ടിച്ചു ചതുപ്പു നിലങ്ങളിലേയ്ക്ക് വെള്ളം തുറന്നു വിടുക. അവിടെ തീർന്നു ശത്രു സൈന്യത്തിൻ്റെ മനോവീര്യം. ശത്രു സൈന്യം വീണ്ടും ആക്രമണത്തിന് തയ്യാറാക്കുന്നതിന് മുൻപ് ടിപ്പുവിന് കൊന്ന് ശത്രു സൈന്യത്തിൻ്റെ മനോവീര്യം തകർത്തു കളയുക.
ഈയൊരു പദ്ധതി ആലപ്പുഴയിൽ തയ്യാറാക്കി വെച്ചതിനു ശേഷമാണ് കേശവദാസും കൂട്ടരും ആലുവ പുഴയുടെ തീരത്തേയ്ക്കു ടിപ്പുവിൻ്റെ ആക്രമണത്തെ ചെറുക്കാനായി പുറപ്പെട്ടത്. ആലുവ പുഴയുടെ അക്കരെ ടിപ്പുവിൻ്റെ വൻ സൈന്യവും ഇക്കരെ കേശവദാസും 39 സൈനിക മേധാവികളും. ആ 39 സൈനിക മേധാവികളിൽ ഒരാൾ എൻ്റെ പൂർവ്വ പിതാമഹനായിരുന്നു. വൈക്കം പദ്‌മനാഭ പിള്ളയൊക്കെ ആക്കൂട്ടത്തിൽ പെട്ടവരിൽ ഒരാളായിരുന്നു. കേശവദാസും കൂട്ടരും നിരന്നുനിന്നതിനു പുറകിലായി തെക്കുഭാഗത്ത് വലിയ അഗ്നികുണ്ഡങ്ങൾ എരിഞ്ഞുതുടങ്ങി. മലയരയൻ മാർ ഒരുക്കി നിർത്തിയ അഗ്നി കൊണ്ടുള്ള മതിലും ഒരു യുദ്ധ തന്ത്രമായിരുന്നു. അഗ്നി കുണ്ഡങ്ങൾക്കു പുറകിൽ എത്ര സൈന്യങ്ങൾ ഉണ്ട് എന്നകാര്യം ശത്രുക്കൾക്കു പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. ടിപ്പുവിൻ്റെ സൈന്യത്തിന് അഗ്നിയേയും വെള്ളത്തെയും പേടിക്കണമായിരുന്നു. അത്രയേറെ വെടിക്കോപ്പുകളും സൈന്യത്തിൻ്റെ ശേഖരത്തിലുണ്ടായിരുന്നു.
മുന്നോട്ടു വെച്ച കാല് പുറകോട്ടെടുക്കാൻ ഹൈദർ ടിപ്പുവിനെ പഠിപ്പിച്ചിട്ടില്ലായിരുന്നു. ഇതിനകം പിടിച്ചടക്കലുകളിൽ ആനന്ദം കണ്ടെത്തി തുടങ്ങിയ ടിപ്പുവും സൈന്യവും ആലുവ പുഴ കടന്നു തുടങ്ങി. ആ സമയം ആലുവ പുഴയിൽ വെള്ളം പൊങ്ങാൻ തുടങ്ങി. തടയണ കെട്ടി സംരക്ഷിച്ചു നിർത്തിയ വെള്ളത്തെ മലയരയൻ മാർ പൊട്ടിച്ചുവിട്ടതായിരുന്നു വെള്ളപ്പൊക്കത്തിന് കാരണം. ഡാം പൊട്ടിയപോലെ കലിതുള്ളി വരുന്ന വെള്ളത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ടിപ്പുവിൻ്റെ സൈന്യത്തിന് കഴിഞ്ഞില്ല. ആ വെള്ളപ്പാച്ചിലിൽ ടിപ്പുവിൻ്റെ സൈന്യത്തിന് ഒരുപാടു നാശ നഷ്ടങ്ങൾ ഉണ്ടായി. ആയുധങ്ങളും വെടിക്കോപ്പുകളും കുതിരകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ടിപ്പുവിന് പിന്തിരിയേണ്ടി വന്നു. ഇപ്പോഴും ആലപ്പുഴയ്ക്ക് വടക്കുള്ള കരപ്പുറം എന്ന പ്രദേശത്തുള്ള പ്രായം ചെന്ന ആളുകളുടെ മനസ്സിൽ ടിപ്പുവിൻ്റെ പടയോട്ടത്തെ പറ്റിയുള്ള പേടിപ്പിക്കുന്ന കഥകൾ ഉറഞ്ഞു കിടപ്പുണ്ട്.
ടിപ്പു പിൻവാങ്ങി ,പിന്നീട് ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തിൽ മരിച്ചു. അതുകൊണ്ടു തന്നെ കേശവദാസും കൂട്ടരും തയ്യാറാക്കി വെച്ചിരുന്ന മിഷൻ പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഇനി ടിപ്പു ആലുവ പുഴ കടക്കുന്നതിൽ വിജയിച്ചു എന്നിരിക്കട്ടെ, കേശവദാസും കൂട്ടരും ഒരിക്കലും ആലുവ പുഴയുടെ തീരത്തു വെച്ച് ഒരിക്കലും ആക്രമണത്തിന് മുതിരില്ലായിരുന്നു. അവർ കുതിരകളെ പടിഞ്ഞാറോട്ടു തെളിച്ചു കടൽത്തീരത്തെത്തി തെക്കോട്ടു പലായനം ചെയ്യുമായിരുന്നു. എത്രയും പെട്ടെന്ന് ആലപ്പുഴയിലെത്തി സൈന്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നേനെ പിന്നെ കേശവദാസിൻ്റെ ലക്ഷ്യം. കൊള്ളയും കൊലയും നടത്തി ടിപ്പു ഉന്മാദിയായി ആലപ്പുഴയിൽ എത്തുമ്പോൾ വലിയൊരു അക്രമണത്തെ ടിപ്പുവിന് നേരിടേണ്ടി വരുമായിരുന്നു. ശക്തമായ ഒളിപ്പോരിൽ അവിടെ തീർന്നേനെ ടിപ്പു എന്ന ഭരണാധികാരിയുടെ ചരിത്രം.
മോനച്ചൻ എന്നോട് പറഞ്ഞ ഈ കഥകൾ എന്തുകൊണ്ട് തിരുവിതാംകൂർ കൊട്ടാരത്തിലെ ഭരണകാര്യങ്ങൾ കുറിച്ചുവയ്ക്കുന്ന മതിലകം രേഖകളിൽ അടയാളപ്പെടുത്താതെ പോയി. ഒരു സൈനിക തന്ത്രത്തിൻ്റെ കഥ ചരിത്ര രേഖയായി സൂക്ഷിക്കേണ്ടതല്ലേ, ഈ കാര്യം ഞാൻ മോനച്ചനോട് ചോദിച്ചപ്പോളാണ് രാജ കേശവദാസിനോട് രാജകുടുംബം കാണിച്ച കൊടും ചതിയുടെ കഥ ഞാനറിയുന്നത്.
*******
പൂർവ്വാധികം ശക്തനായി തിരിച്ചുവന്നു തിരുവിതാംകൂർ കീഴടക്കും എന്ന് വീരവാദം മുഴക്കിപോയ ടിപ്പു പിന്നീട് മടങ്ങി വന്നില്ല. ബാക്കി ചരിത്രത്തിലുണ്ട്, ആ കഥകൾ വീണ്ടും പറഞ്ഞു ആവർത്തന വിരസത ഉണ്ടാക്കുന്നില്ല.
നമ്മൾ ടിപ്പുവിനെ കൂടി പഠിക്കാൻ ശ്രമിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ മുഴുവൻ പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ, മിക്ക മുസ്ലിം ഭരണാധികാരികളും കപ്പം കൊടുത്തു തങ്ങളുടെ അധികാരം നിലനിർത്തിയപ്പോൾ എന്ത് കൊണ്ട് ടിപ്പു അതിനു തുനിഞ്ഞില്ല. ടിപ്പു എന്തുകൊണ്ട് സന്ധിയുടെ വഴി തെരഞ്ഞെടുത്തില്ല. ശത്രുവിൻ്റെ ശക്തി ക്ഷയിക്കുന്നതു വരെ കാത്തിരിക്കാൻ എന്തുകൊണ്ട് ടിപ്പുവിന് കഴിഞ്ഞില്ല. അതിനുള്ള ഉത്തരം ടിപ്പുവിൻ്റെ പൂർവികർ സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു എന്നതാണ്. ബ്രിട്ടീഷ് കാർക്ക് കപ്പം കൊടുത്തുകൊണ്ട് എത്രകാലം വേണമെങ്കിലും ടിപ്പുവിന് മൈസൂർ ഭരിക്കാമായിരുന്നു. അല്ലെങ്കിൽ മൈസൂറിൻ്റെ ഏതെങ്കിലും ഒരു പ്രവിശ്യ. മൈസൂർ രാജ്യം ടിപ്പുവിന് പാരമ്പര്യമായി കിട്ടിയതല്ല , ഹൈദർ പിടിച്ചെടുത്തതാണ്.
ടിപ്പുവിൻ്റെ അവസാനത്തെ ദിവസത്തെ പറ്റി F I R തയ്യാറാക്കിയ ബെഞ്ചമിൻ ഡിഡെൻഹാം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. - " വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നെത്തിയ ബ്രിട്ടീഷ് സൈന്യത്തിന് പെട്ടെന്ന് തടിയനായ കുറിയ ഒരു ഓഫീസറിൻ്റെ നേതൃത്വത്തിലുള്ള മൈസൂർ സേനയോടു പോരാടേണ്ടി വന്നു. സേവകന്മാരിൽ നിന്നും ആയുധങ്ങൾ നിറച്ചുകിട്ടിയവ ഉപയോഗിച്ച് അയാൾ ബ്രിട്ടീഷുകാർക്ക് നേരേ നിറയൊഴിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ ടിപ്പുവിൻ്റെ ശരീരം തിരഞ്ഞുപോയ ബ്രിട്ടീഷുകാർക്ക് മനസ്സിലായി നേരത്തേ തങ്ങൾക്ക് നേരേ നിറയൊഴിച്ചുകൊണ്ടിരുന്ന ആളാണ് ടിപ്പു എന്ന്. പിറ്റേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ പിതാവിൻ്റെ ശവ കുടീരത്തിനടുത്തു മതാചാര പ്രകാരം മൃതു ദേഹം സംസ്കരിച്ചു.
ദേഹ പരിശോധനയിൽ ഏതാണ്ട് 5 അടി 8 ഇഞ്ചോളം ഉയരമുള്ള നിറം മങ്ങിയ തടിച്ച കുറിയ കഴുത്തുള്ള ,ഉയരമുള്ള തോളുകളാണെങ്കിലും ചെറിയ മർദ്ദവമുള്ള കൈകളായിരുന്നു ആ മൃതുദേഹത്തിന് ഉണ്ടായിരുന്നത് . വലതുചെവിയുടെ മുകളിലായി ഒരു മുറിവുണ്ട്. ഇടത്തേ കവിളിൽ വെടിയുണ്ട കൊണ്ട നിലയിൽ വേറൊരു മുറിവ്. ഇതുകൂടാതെ വേറേ രണ്ടുമൂന്നു മുറിവുകൾ കൂടിയുണ്ടായിരുന്നു. വലതു ചെവിയുടെ മുകളിലെ വെടിയുണ്ട കൊണ്ടുണ്ടായ മുറിവായിരുന്നു മരണ കാരണം.
വലിയ കണ്ണുകൾ ഉള്ള അയാൾക്ക് ചെറിയ വളവുള്ള പുരികങ്ങളും വളരെ ചെറിയ കൃതാവുമായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നവൻ ആയിരുന്നു താനെന്ന് അയാളുടെ രൂപം വ്യക്തമാക്കിയിരുന്നു ."
*****
ബെഞ്ചമിൻ ഡിഡെൻഹാം വിവരിച്ചതുപോലെ ടിപ്പുവിൻ്റെ പൂർവികർ സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു. ഹൈദർ പിടിച്ചടക്കലിൻ്റെയും കൊള്ളയുടേയും കാര്യങ്ങൾ മാത്രമേ ടിപ്പുവിൻ്റെ മനസ്സിൽ കുത്തി നിറച്ചിരുന്നുള്ളൂ. ഒന്നുമില്ലായ്‌മയിൽ നിന്നും ഒരു രാജ്യത്തിൻ്റെ ഭരണാധികാരി ആയതിനുശേഷം ഉടലെടുത്ത ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം ടിപ്പുവിനെ പഠിപ്പിക്കാൻ ഹൈദർ മറന്നു. അല്ലങ്കിൽ ഇനി ഒരിക്കലും പഴയ അവസ്ഥയിലേയ്ക്ക് പോകേണ്ടി വരില്ല, ആരും തങ്ങളിൽ നിന്ന് അധികാരം പിടിച്ചടക്കില്ല എന്ന അമിത വിശ്വാസം ഹൈദറിനെ പിടി കൂടിയിരിക്കാം . 'പുലി പതുങ്ങുന്നത് പേടിച്ചല്ല ,അവസരം വരുമ്പോൾ കുതിച്ചുചാടാനാണ് ' . അന്നത്തെ കാലത്തും ഇത് യുദ്ധ തന്ത്രം ആയിരുന്നു. തിരുവിതാംകൂർ ബ്രിട്ടന് അധികാരം അടിയറ വെച്ചുകൊണ്ടാണ് ഭരണം നിലനിർത്തിയത്. ടിപ്പു എന്തുകൊണ്ട് അതിനു തുനിഞ്ഞില്ല. സാധാരണക്കാരന് എത്രത്തോളം ഉയരാം എന്നതും ടിപ്പുവിൽ നിന്ന് നമുക്ക് പഠിച്ചെടുക്കാം. അതിനെ പറ്റി വരുന്ന പേജുകളിൽ ചർച്ച ചെയ്യാം.
*******
മോനച്ചൻ ചേട്ടനും ഞാനും വണ്ടിയിരുന്നു കേശവദാസിൻ്റെ ചരിത്ര കഥകൾ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഹോട്ടലിൻ്റെ ഗേറ്റ് കടന്നപ്പോഴാണ് ഗുരുവായൂർ എത്തിയിരിക്കുന്നു എന്ന കാര്യം ഞാനറിയുന്നത്. വെങ്കി മുതലാളി ഞങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞപ്പോൾ വൈകുന്നേരമായി. ഗണേശൻ അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന സ്കോച്ചു വിസ്‌കി ഗുരുവായൂർക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ ക്യാമറ ബാഗിൽ എടുത്തു വെച്ചിരുന്ന കാര്യം ഹോട്ടലിൽ എത്തിക്കഴിഞ്ഞാണ് ഞാൻ മോനച്ചൻ ചേട്ടനോട് പറഞ്ഞത്. വനജ നടത്താൻ ഏൽപിച്ച വഴിപാടിന് രസീത് എഴുതി വരാമെന്നു പറഞ്ഞു മോനച്ചൻ ചേട്ടൻ അമ്പലത്തിലേയ്ക്ക് പോയപ്പോൾ ഞാൻ ഒരു പെഗ് ഗ്ലാസിൽ ഒഴിച്ചുവെച്ചിട്ട് പപ്പേട്ടനെ മൊബൈലിൽ വിളിച്ചു.
- എന്താ ഫോട്ടോഗ്രാഫർ സാറേ , ഗവേഷണം എവിടെ വരെ എത്തി ?
പപ്പേട്ടനും എന്നെയൊരു ഗവേഷണ വിദ്യാർഥിയായി മുദ്ര കുത്തിയിരിക്കുകയാണ്, എന്നാണ് എൻ്റെ കള്ളത്തരങ്ങൾ വെളിച്ചത്താകുക എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പപ്പേട്ടനുമായി സംസാരിച്ചു തുടങ്ങി.
പപ്പേട്ടാ .., രാജ കേശവദാസിൻ്റെ ബന്ധുക്കൾ ഇപ്പോൾ എവിടെയാ ഉള്ളത്. എനിക്ക് അവരെ പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കി തരാമോ ?
അതൊക്കെ പറ്റും . എല്ലാത്തിനും പ്രത്യേകം ചിലവുകൾ ഉണ്ട്. ഷിബുവിൻ്റെ പഞ്ച നക്ഷത്ര കപ്പലിൽ വെച്ച് തന്നെ ചിലവ് ചെയ്യണം.
ഷിബുവിൻ്റെ വലിയ വള്ളത്തിലിരുന്ന് വെള്ളമടിക്കുന്നതിനെ പറ്റിയാണ് പപ്പേട്ടൻ പറഞ്ഞു വരുന്നത്.
എന്ത് വേണമെന്ന് പപ്പേട്ടൻ പറഞ്ഞാൽ മതി ! ഞാൻ അതുപോലെ ചെയ്‌തിരിക്കും .
എൻ്റെ ഉറപ്പ് കിട്ടിയപ്പോൾ പപ്പേട്ടൻ ആവേശഭരിതനായി സംസാരിച്ചു തുടങ്ങി.
കേശവപിള്ള അദ്ദേഹത്തിന് മൂന്ന് സംബന്ധം ഉണ്ടായിരുന്നു. ഒന്നാമത്തേത് പറവൂർ വടക്കേക്കര ഒതുമ്പൻ കാട്ടുവീട്ടിൽ മാധവി പിള്ള . രണ്ടാമത്തേത് വിളവൻകോട് തങ്കകോയിക്കൽ വീട്ടിൽ അരത്തമ പിള്ള തങ്കച്ചി. മൂന്ന് , പള്ളിച്ചൽ മണ്ണിയലതറ വീട്ടിൽ ലക്ഷ്മി പിള്ള .
പിന്നെ ആലപ്പുഴയുടെ പ്രതാപകാലത്തു ഹൂറികടവിൽ ഇപ്പോൾ താമസിക്കുന്ന സുശീലയുടെ മുതു മുത്തശ്ശിയെ ആലപ്പുഴയിൽ കൊണ്ടുവന്നു താമസിപ്പിച്ചത് കേശവപിള്ള അദ്ദേഹമാണ് എന്ന് പറയപ്പെടുന്നുണ്ട്. സുശീലയാ ഈ കാര്യം എന്നോട് പറയുന്നത്. സുശീലയുടെ നാലഞ്ചു തലമുറ മുമ്പുള്ളവർ "മണാളർ" എന്നൊരു ജാതിക്കാരായിരുന്നു. ആ ജാതി അന്യം നിന്നുപോയി. ഉണ്ടായിരുന്നവർ സുശീലയെ പോലെ മറ്റു ജാതിയിലേയ്ക്ക് കുടിയേറി. കേശവപിള്ള അദ്ദേഹം ആലപ്പുഴ വരുമ്പോളൊക്കെ ഹൂറി കടവിൽ ചെല്ലാതെ പോകാറില്ലായിരുന്നു. കൂടുതൽ കാര്യങ്ങൾ നാളെ തന്നെ ഞാൻ സുശീലയുടെ അടുത്ത് ചെന്ന് ചോദിച്ചു മനസ്സിലാക്കുന്നുണ്ട് , എന്നിട്ട് മോനെ വിളിക്കാം . പോരേ ?
ഞാൻ പപ്പേട്ടനുമായുള്ള സംസാരം അവസാനിപ്പിച്ചിട്ട് വാട്ട്സ് ആപ്പ് ഓൺ ചെയ്തു. "പ്രണയ താഴ് വര " എന്ന ഗ്രൂപ്പിൽ വനജയുടേയും ഭാസിയുടേയും മെസ്സേജ് നിറഞ്ഞു കിടപ്പുണ്ടായിരുന്നു.
എനിക്കിനിയും പഠിക്കണം , ടീച്ചർ ആകണം തുടങ്ങിയ പല്ലവികൾ തന്നെ വനജ ആവർത്തിച്ചു ഗ്രൂപ്പിൽ ഇട്ടുകൊണ്ടിരുന്നു. ഒരുപാടു ബിസിനസ്സ് സ്ഥാപനങ്ങളുള്ള വെങ്കി മുതലാളിയുടെ മൂത്ത മകൾ കാഞ്ചീപുരത്തോ തിരിച്ചെന്തൂരോ ഉള്ള ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു അച്ഛനെ ബിസിനസ്സിൽ സഹായിക്കുന്നതിനുപകരം ഒരു സർക്കാർ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് ജീവിത ലക്ഷ്യമായി കണ്ടിരിക്കുന്നു.
------
മോനച്ചൻ ചേട്ടൻ അമ്പലത്തിൽ നിന്നും വന്ന് മദ്യം നിറച്ച ഗ്ലാസ്സുമായി എൻ്റെ അരികിലായി വന്നിരുന്നു. ഞാൻ പതുക്കെ സംസാരത്തിനു തുടക്കമിട്ടു.
മോനച്ചൻ ചേട്ടാ ..വനജ ഭക്തി പ്രസ്താനത്തിൽ സഞ്ചരിച്ചു മീരാഭായിയെ പോലെ ആകുമോ എന്നാ എൻ്റെ പേടി ?
കല്യാണം കഴിഞ്ഞും വനജ നോയമ്പും വ്രതവും ആയി കഴിയാനാണ് ഭാവമെങ്കിൽ ആ ചെറുക്കൻ്റെ കാര്യാ കഷ്ടത്തിലാകുക. വെങ്കി മുതലാളിയുടെ ഭാര്യയും കല്യാണം കഴിഞ്ഞ സമയങ്ങളിൽ ഇങ്ങനെ ആയിരുന്നു. മാസത്തിൽ 20 ദിവസവും എന്തെങ്കിലും നോയമ്പും വൃതവും. അതൊക്കെ വെങ്കി മുതലാളി സഹിച്ചതുപോലെ വനജയെ കെട്ടാൻ പോകുന്ന ചെറുക്കൻ സഹിക്കുമോ ? കണ്ടു തന്നെ അറിയണം.
പങ്കജവല്ലി അമ്മയും ഇങ്ങനെ ആയിരുന്നോ ? വനജയെ പോലെ ?
അതൊക്കെ പറയാൻ നിന്നാൽ ഒരുപാടു കാര്യങ്ങൾ പറയേണ്ടി വരും. മുതലാളിയുടെ കല്യാണം കഴിഞ്ഞു കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ചിക്കൻ പോക്സ് പിടിപെട്ടു. അന്ന് ബംഗ്ലാവിലെ കാര്യങ്ങളൊക്കെ നടത്തികൊടുത്ത് പപ്പേട്ടനായിരുന്നു. ആ സമയത്തു പപ്പേട്ടൻ വെങ്കി മുതലാളിയെ ഒരു കുരുക്കിൽ കൊണ്ടുപോയി ചാടിച്ചു. ഒരിക്കലും അഴിക്കാൻ കഴിയാത്ത ഒരു കുരുക്കായി അത് വെങ്കി മുതലാളിയെ ജീവിതാവസാനം വരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും.
പറയേണ്ടുന്ന കാര്യങ്ങൾ മാത്രമേ മോനച്ചൻ ചേട്ടൻ പറയൂ എന്നറിയാവുന്നതുകൊണ്ട് മുതലാളിയെ ചാടിച്ച കുരുക്ക് എന്താണ് എന്ന കാര്യം ഞാൻ ചോദിച്ചില്ല.
ഞാൻ :- മണാളർ എന്നൊരു ജാതിയെ പറ്റി പപ്പേട്ടനാ എന്നോട് പറയുന്നത്. ശരിക്കും അങ്ങനെ ഒരു ജാതി ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടോ ?
മോനച്ചൻ :- അപ്പോൾ തീർച്ചയായും സുശീലയെ പറ്റിയും പപ്പേട്ടൻ പറഞ്ഞുകാണും. പപ്പേട്ടൻ്റെ മോറൽ സൈഡ് ശരിയല്ല , കാര്യങ്ങളൊക്കെ പുള്ളി ഭംഗിയായി ചെയ്തുതരും. പക്ഷെ ഈ വയസ്സൻ കാലത്തും പെണ്ണുങ്ങൾ പുള്ളിയുടെ വീക്നെസ് ആണ്. നീ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം .
--------
ഗ്ലാസ് കാലിയാക്കി രണ്ടാമത്തെ പെഗ് നിറയ്ക്കാൻ മോനച്ചൻ ചേട്ടൻ പോയപ്പോൾ ഞാൻ ചിന്തിച്ചത് പപ്പേട്ടനെ പറ്റി തന്നെയായിരുന്നു. വെങ്കി മുതലാളിയെ കുരുക്കിൽ ചാടിക്കാൻ മാത്രം എന്ത് സിദ്ധിയാണ് പപ്പേട്ടന് ഉള്ളത് .
---------
5
ശാന്തി മുഹൂർത്തം
6
ഒരു ത്രികോണ പ്രണയ കഥ
No comments:
Post a Comment